

ലുലബ: കോംഗോയിലെ (Congo) തെക്ക് കിഴക്കൻ ലുലബ പ്രവിശ്യയിലെ കലാൻഡോ കോപ്പർ, കോബാൾട്ട് ഖനിയിൽ താൽക്കാലിക പാലം തകർന്ന് 32-ഓളം പേർ കൊല്ലപ്പെട്ടു. കനത്ത മഴയും മണ്ണിടിച്ചിൽ സാധ്യതയും കാരണം ഖനിയിൽ പ്രവേശനം നിരോധിച്ചിരുന്നു. എന്നാൽ, നിയമാനുമതിയില്ലാത്ത ഖനിത്തൊഴിലാളികൾ ബലമായി ക്വാറിയിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുകയും വെള്ളം നിറഞ്ഞ കിടങ്ങ് മുറിച്ചു കടക്കാൻ ഉപയോഗിച്ചിരുന്ന താൽക്കാലിക പാലത്തിൽ തിരക്കു കൂട്ടുകയും ചെയ്തതാണ് അപകട കാരണം.
പാലം തകർന്നതിനെ തുടർന്ന് തൊഴിലാളികൾ പരസ്പരം അടുക്കിക്കിടന്നാണ് മരണവും പരിക്കും സംഭവിച്ചതെന്ന് പ്രവിശ്യാ ഇൻ്റീരിയർ മന്ത്രി റോയ് കൗംബേ മയോണ്ടെ സ്ഥിരീകരിച്ചിരുന്നു. അതേസമയം, സൈനികർ വെടിയുതിർത്തതാണ് തൊഴിലാളികൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ചതെന്നും, തുടർന്നുണ്ടായ തിക്കിലും തിരക്കിലുമാണ് ദുരന്തമുണ്ടായതെന്നുമാണ് 'ആർട്ടിസാനൽ ആൻഡ് സ്‌മോൾ-സ്‌കെയിൽ മൈനിംഗ് സപ്പോർട്ട് ആൻഡ് ഗൈഡൻസ് സർവീസ്' (SAEMAPE) റിപ്പോർട്ടിൽ പറയുന്നത്. മരണസംഖ്യ 40-ൽ അധികമായേക്കുമെന്നും സൂചനയുണ്ട്.
ചൈനീസ് പങ്കാളിത്തമുള്ള നിയമപരമായ ഓപ്പറേറ്റർമാരും അനധികൃത ഖനിത്തൊഴിലാളികളും തമ്മിലുള്ള തർക്കങ്ങളുടെ കേന്ദ്രമായിരുന്നു കലാൻഡോ ഖനി. ഇവിടെ 10,000-ത്തിലധികം അനധികൃത ഖനിത്തൊഴിലാളികൾ പ്രവർത്തിക്കുന്നുണ്ട്. ഈ ദുരന്തത്തിൽ സൈന്യത്തിൻ്റെ പങ്ക് സ്വതന്ത്രമായി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ സംഘടനകൾ ആവശ്യം ഉന്നയിച്ചിരുന്നു. ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ബാറ്ററികൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന കോബാൾട്ടിൻ്റെ ലോകത്തിലെ ഏറ്റവും വലിയ ഉത്പാദകരാണ് കോംഗോ. ഈ രാജ്യത്തെ കോബാൾട്ട് ഉത്പാദനത്തിൻ്റെ 80 ശതമാനവും നിയന്ത്രിക്കുന്നത് ചൈനീസ് കമ്പനികളാണ്. ബാലവേല, സുരക്ഷിതമല്ലാത്ത തൊഴിൽ സാഹചര്യങ്ങൾ, അഴിമതി തുടങ്ങിയ ആരോപണങ്ങൾ ഈ മേഖലയെ ദീർഘകാലമായി വേട്ടയാടുന്നു. നിലവിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ പ്രവിശ്യാ അധികൃതർ ഖനിയിലെ പ്രവർത്തനങ്ങൾ നിർത്തിവച്ചിരിക്കുകയാണ്.
At least 32 people were killed in the Democratic Republic of the Congo (DRC) after a makeshift bridge collapsed due to overcrowding at the Kalando copper and cobalt mine in Lualaba province. The victims were wildcat miners who had reportedly rushed the bridge across a flooded trench despite a formal ban on access due to heavy rain and landslide risks.