സിഡ്‌നി: ബോണ്ടി ബീച്ചിലെ വെടിവെപ്പിനിടെ സ്വന്തം ജീവൻ പണയപ്പെടുത്തി അക്രമിയെ നേരിട്ട സിറിയൻ വംശജൻ അഹമ്മദ് അൽ അഹമ്മദിനെ ഹീറോയായി ഏറ്റെടുത്തിരിക്കുകയാണ് ഓസ്‌ട്രേലിയ. വെടിയേറ്റു ചികിത്സയിൽ കഴിയുന്ന അഹമ്മദിന്റെ ചികിത്സാ ആവശ്യങ്ങൾക്കായി സമാഹരിച്ച തുക ഇതിനോടകം 23 ലക്ഷം ഓസ്‌ട്രേലിയൻ ഡോളർ (ഏകദേശം 14 കോടി രൂപ) കടന്നു.(Bondi 'hero', Ahmed al-Ahmed gets love and respect for confronting attacker)
ചൊവ്വാഴ്ച രാത്രി വരെയുള്ള കണക്കനുസരിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 40,000 പേരാണ് ഇദ്ദേഹത്തിനായി കൈകോർത്തത്. അമേരിക്കൻ ശതകോടീശ്വരനായ വില്യം ആക്മാൻ മാത്രം 99,000 ഓസ്‌ട്രേലിയൻ ഡോളർ (ഏകദേശം 60 ലക്ഷം രൂപ) സംഭാവന നൽകി. തിന്മയ്‌ക്കെതിരെ പോരാടിയ മനുഷ്യത്വത്തിന്റെ പ്രതീകമാണ് അഹമ്മദെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ് വിശേഷിപ്പിച്ചു. അദ്ദേഹം നേരിട്ട് ആശുപത്രിയിലെത്തി അഹമ്മദിനെ സന്ദർശിക്കുകയും ചെയ്തു.
ഞായറാഴ്ച സുഹൃത്തിനൊപ്പം ബോണ്ടി ബീച്ചിൽ കാപ്പി കുടിച്ചു കൊണ്ടിരിക്കുമ്പോഴാണ് അഹമ്മദ് ആ ക്രൂരമായ വെടിവെപ്പിന് സാക്ഷിയായത്. 15 പേരുടെ ജീവനെടുത്ത അക്രമികളിൽ ഒരാളെ നേരിട്ട് തടയാൻ ശ്രമിക്കുന്നതിനിടെ അഹമ്മദിന്റെ കൈയിൽ രണ്ട് തവണ വെടിയേറ്റു. അക്രമിയുടെ തോക്ക് പിടിച്ചെടുക്കുന്നതിൽ അദ്ദേഹം നിർണ്ണായക പങ്കുവഹിച്ചു. ഇതിനോടകം ഒരു ശസ്ത്രക്രിയ പൂർത്തിയാക്കിയ അദ്ദേഹത്തിന് തുടർചികിത്സകൾ ഇനിയും ആവശ്യമുണ്ട്.
44-കാരനായ അഹമ്മദ് 2006-ലാണ് സിറിയയിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയത്. സിഡ്‌നിയിൽ കച്ചവടം നടത്തുന്ന ഇദ്ദേഹം രണ്ട് പെൺകുട്ടികളുടെ പിതാവാണ്. തികച്ചും സാധാരണക്കാരനായ ഒരു മനുഷ്യൻ കാണിച്ച അസാമാന്യ ധൈര്യത്തെയാണ് രാജ്യം ഇന്ന് ആദരിക്കുന്നത്.
ഹൈദരാബാദിൽ നിന്ന് കുടിയേറിയ സാജിദ് അക്രവും മകൻ നവീദുമാണ് കൂട്ടക്കൊല നടത്തിയത്. സംഭവത്തിനിടെ സാജിദ് കൊല്ലപ്പെട്ടിരുന്നു. വെടിയേറ്റു ചികിത്സയിൽ കഴിയുന്ന നവീദിനെതിരെ 15 കൊലക്കുറ്റങ്ങൾ ഉൾപ്പെടെ 59 കുറ്റങ്ങളാണ് പോലീസ് ചുമത്തിയിരിക്കുന്നത്.