സിഡ്നി: ഓസ്‌ട്രേലിയയിലെ സിഡ്നിയിൽ ജൂത വിഭാഗത്തിന് നേരെ ഭീകരാക്രമണം നടത്തിയ സാജിദ് അക്രമിന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ഭാര്യ വ്യക്തമാക്കി. ഡിസംബർ 14-ന് നടന്ന വെടിവയ്പ്പിനിടെ പോലീസിന്റെ വെടിയേറ്റാണ് സാജിദ് കൊല്ലപ്പെട്ടത്. മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കൾ തയ്യാറാകാത്ത സാഹചര്യത്തിൽ സംസ്കാര ചടങ്ങുകൾ സർക്കാർ ചെലവിൽ നടത്തേണ്ടി വരും.(Bondi Beach shooting, Wife refuses to accept body of attacker)
ജൂത മതവിശ്വാസികളുടെ 'ഹനൂക്ക' ആചരണത്തിനിടെയാണ് ഹൈദരാബാദ് സ്വദേശിയായ സാജിദ് അക്രമും (50) മകൻ നവീദ് അക്രമും (24) വെടിയുതിർത്തത്. സംഭവത്തിൽ 15-ലേറെ പേർ കൊല്ലപ്പെട്ടു. ഐഎസ് ആശയങ്ങളിൽ ആകൃഷ്ടരായ ഇവർ ആസൂത്രിതമായാണ് ആക്രമണം നടത്തിയത്. സംഭവത്തിന് മുൻപ് ഇവർ ഫിലിപ്പീൻസിലെ തീവ്രവാദ സ്വാധീനമുള്ള മേഖലകളിൽ സന്ദർശനം നടത്തിയിരുന്നതായി പോലീസ് കണ്ടെത്തി. ജെർവിസ് ബേയിലേക്ക് വിനോദയാത്ര പോകുന്നുവെന്ന് പറഞ്ഞാണ് അച്ഛനും മകനും വീട്ടിൽ നിന്നിറങ്ങിയത്. ഇവർ സഞ്ചരിച്ച കാറിൽ നിന്ന് സ്ഫോടക വസ്തുക്കളും പോലീസ് കണ്ടെടുത്തിരുന്നു.
1998-ലാണ് സാജിദ് അക്രം ഹൈദരാബാദിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയത്. കഴിഞ്ഞ ആറ് മാസമായി ഇയാൾ കുടുംബവുമായി ബന്ധം പുലർത്തിയിരുന്നില്ല. സിഡ്നിയിലെ വിവിധ വാടക വീടുകളിലായി മാറി മാറി താമസിച്ചാണ് ആക്രമണത്തിന് പദ്ധതിയിട്ടത്. അക്രമികൾ ഫിലിപ്പീൻസിൽ തങ്ങിയ സമയത്ത് രണ്ട് ഓസ്‌ട്രേലിയൻ സ്വദേശികൾ കൂടി അവിടെയെത്തിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവർക്ക് ആക്രമണത്തിൽ പങ്കുണ്ടോ എന്ന കാര്യം പോലീസ് ഗൗരവമായി അന്വേഷിച്ചുവരികയാണ്.