സിഡ്‌നി: ബോണ്ടി ബീച്ചിലുണ്ടായ കൂട്ടക്കൊലയുടെ പശ്ചാത്തലത്തിൽ, സുരക്ഷയും സാമൂഹിക സൗഹാർദ്ദവും ഉറപ്പാക്കാൻ കർശനമായ നിയമപരിഷ്കാരങ്ങളുമായി ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയ്ല്‍സ് സർക്കാർ. പലസ്തീൻ അനുകൂല പ്രകടനങ്ങളിൽ തീവ്രവാദ ചിഹ്നങ്ങളും വിദ്വേഷം വളർത്തുന്ന മുദ്രാവാക്യങ്ങളും ഉപയോഗിക്കുന്നത് തടയാനാണ് സർക്കാർ നീക്കം.(Bondi Beach shooting, New South Wales introduces stricter laws )
ഇസ്ലാമിക് സ്റ്റേറ്റ് പതാകയോ മറ്റ് നിരോധിത തീവ്രവാദ സംഘടനകളുടെ ചിഹ്നങ്ങളോ പൊതുസ്ഥലത്ത് പ്രദർശിപ്പിക്കുന്നത് രണ്ട് വർഷം വരെ തടവും വലിയ തുക പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമായി മാറും. വിവാദപരമായ 'ഗ്ലോബലൈസ് ദി ഇൻതിഫാദ' എന്ന മുദ്രാവാക്യത്തിന് നിരോധനം ഏർപ്പെടുത്തും. പ്രതിഷേധ പ്രകടനങ്ങളിൽ മുഖം മറച്ച് എത്തുന്നവരുടെ മുഖപടം മാറ്റാൻ പോലീസിന് പ്രത്യേക അധികാരം നൽകും. സ്പർദ്ധയും വെറുപ്പും പ്രചരിപ്പിക്കുന്നവർക്ക് സമൂഹത്തിൽ സ്ഥാനമില്ലെന്ന് ന്യൂ സൗത്ത് വെയ്ല്‍സ് പ്രീമിയർ ക്രിസ് മിൻസ് വ്യക്തമാക്കി.
അറബി ഭാഷയിൽ 'പ്രതിരോധം' അല്ലെങ്കിൽ 'എഴുന്നേൽപ്പ്' എന്നാണ് ഇൻതിഫാദയുടെ അർത്ഥം. ഗാസ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പലസ്തീൻ അനുകൂലികൾക്കിടയിൽ ഈ വാചകം വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് പലസ്തീനികളോടുള്ള ആഗോള ഐക്യദാർഢ്യമാണെന്നും ഇസ്രയേലിന് മേൽ നയതന്ത്ര സമ്മർദ്ദം ചെലുത്താനുള്ള ആഹ്വാനമാണെന്നും ഇവർ പറയുന്നു.
എന്നാൽ, ഇത് ലോകമെമ്പാടുമുള്ള യഹൂദർക്കും ഇസ്രയേലികൾക്കും എതിരെയുള്ള അക്രമത്തിനും ഭീകരവാദത്തിനും വേണ്ടിയുള്ള ആഹ്വാനമാണെന്നാണ് ഇസ്രയേൽ അനുകൂലികളുടെയും ഓസ്‌ട്രേലിയൻ അധികൃതരുടെയും വാദം.