ധാക്ക: പൊതുതിരഞ്ഞെടുപ്പ് പുരോഗമിക്കുന്ന ബംഗ്ലാദേശിൽ പോളിംഗ് സ്റ്റേഷന് സമീപം ക്രൂഡ് ബോംബ് സ്ഫോടനം. ഗോപാൽഗഞ്ച് പോളിംഗ് സ്റ്റേഷന് സമീപമുണ്ടായ സ്ഫോടനത്തിൽ 13 വയസ്സുള്ള കുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. സ്ഫോടനത്തിന് പിന്നാലെ സെൻസിറ്റീവ് മേഖലകളിൽ സുരക്ഷാ സേന പട്രോളിംഗ് ശക്തമാക്കി.(Bomb blast during voting in Bangladesh, Three people, including a child, injured)
ഗോപാൽഗഞ്ചിൽ വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഫോടനങ്ങൾ വോട്ടെടുപ്പിനെ ബാധിച്ചിട്ടില്ലെന്നും പോളിംഗ് സുഗമമായി തുടരുന്നുണ്ടെന്നും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ രാഷ്ട്രീയ എതിരാളികൾ തമ്മിൽ ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്തു. തലസ്ഥാനമായ ധാക്കയിലെ മിർപൂർ-10 പ്രദേശത്ത് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും പ്രവർത്തകർ തമ്മിൽ തെരുവിൽ ഏറ്റുമുട്ടി. സുരക്ഷാ സേനയെത്തിയാണ് ഇവിടെ സ്ഥിതി നിയന്ത്രണവിധേയമാക്കിയത്.
ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിന് ശേഷം 18 മാസം നീണ്ട ഇടക്കാല ഭരണത്തിന് ഒടുവിലാണ് രാജ്യം ഇന്ന് പോളിംഗ് ബൂത്തിലെത്തിയത്. 300 സീറ്റുകളിലായി 1981 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. താരിഖ് റഹ്മാൻ നയിക്കുന്ന ബി.എൻ.പിയും ജമാഅത്തെ ഇസ്ലാമി സഖ്യവും തമ്മിലാണ് പ്രധാന പോരാട്ടം.



