ഇസ്‌ലാമാബാദ്: പാകിസ്ഥാനിൽ അർധസൈനിക വിഭാഗമായ ഫ്രണ്ടിയർ കോറിന്റെ ചഗായിലെ കേന്ദ്രത്തിൽ വനിതയെ ഉപയോഗിച്ച് ചാവേർ ആക്രമണം നടത്തിയതായി ബലൂച് ലിബറേഷൻ ഫ്രണ്ട് (ബി.എൽ.എഫ്.) അവകാശപ്പെട്ടു. ഞായറാഴ്ച വൈകുന്നേരം നടന്ന ആക്രമണത്തിൽ ആറ് പാക് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ബി.എൽ.എഫ്. ചാവേറായ യുവതിയുടെ പേരും ചിത്രവും പുറത്തുവിട്ടു. സറീന റാഫിക് എന്ന യുവതിയാണ് ചാവേറായത്.(BLF claims it used woman fidayeen to storm Pak Frontier Corps complex)
ചൈനയുടെ ചെമ്പ്, സ്വർണ്ണ ഖനന പദ്ധതികളുടെ കേന്ദ്രം സ്ഥിതി ചെയ്യുന്ന ഫ്രോണ്ടിയർ കോറിന്റെ കേന്ദ്രത്തിലാണ് ആക്രമണം നടന്നത്. ഇവിടെ ചൈനീസ്, കനേഡിയൻ കമ്പനികളാണ് സൈൻദാക്, റെകോ ദിഖ് പ്രോജക്റ്റുകൾ നടത്തുന്നത്. 'ഇവിടെക്കയറിയടിച്ചാൽ അതു കൊള്ളേണ്ടിടത്ത് കൊള്ളുമെന്ന് സംഘം മനസ്സിലാക്കി. അവരുടെ നയത്തിൽ മാറ്റം വന്നുവെന്നാണ് ഇതു വ്യക്തമാക്കുന്നതെന്നാണ്' നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.
ബി.എൽ.എഫിന്റെ 'ചാവേർ' യൂണിറ്റ് ആയ സാഡോ ഓപ്പറേഷണൽ ബറ്റാലിയൻ (എസ്.ഒ.ബി.) ആണ് ആക്രമണം നടത്തിയതെന്ന് വക്താവ് ഗ്വഹ്രാം ബലൂച് അറിയിച്ചു. കൊല്ലപ്പെട്ട കമാൻഡർ വാജ സാഡോയുടെ (സദാത് മാറി) സ്മരണാർത്ഥമാണ് ഈ യൂണിറ്റിന് പേരിട്ടത്. നവംബർ 28, 29 തീയതികളിലായി വിവിധയിടങ്ങളിൽ നടത്തിയ 29 ആക്രമണങ്ങളിൽ ആകെ 27 പാക് സൈനിക ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ബി.എൽ.എഫ്. വാർത്താക്കുറിപ്പിൽ അറിയിച്ചു. എന്നാൽ ആക്രമണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പാക് അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.