ഖത്തറിലെ ആക്രമണം ഇസ്രയേലിന്റെ സ്വതന്ത്ര തീരുമാമെന്ന് ബെന്യാമിൻ നെതന്യാഹു |Benjamin netanyahu
ജറുസലം : ഖത്തറിലെ ആക്രമണത്തിന്റെ പൂർണ ഉത്തരവാദിത്തം ഇസ്രയേൽ ഏറ്റെടുക്കുന്നുവെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഖത്തറിൽ നടത്തിയ ആക്രമണം ഇസ്രയേലിന്റെ സ്വതന്ത്ര തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഹമാസിനെ ലക്ഷ്യം വച്ചുള്ള ഖത്തറിലെ ആക്രമണത്തിൽ ഇസ്രയേലിനെ വിമർശിക്കുന്നതിൽ വന്‍ ഇരട്ടത്താപ്പുണ്ട്.
സെപ്റ്റംബർ 11ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിനു ശേഷം, ഐക്യരാഷ്ട്രസംഘടന അംഗീകരിച്ച പ്രമേയത്തിൽ ഒരു രാജ്യത്തിനും ഭീകരവാദികളെ സംരക്ഷിക്കാനാവില്ലെന്നു പറയുന്നുണ്ട്. ഭീകരർക്ക് സുരക്ഷയൊരുക്കിയതിനുശേഷം പരമാധികാരത്തെക്കുറിച്ച് പറയാനാവില്ല. നിങ്ങൾക്ക് ഒളിക്കാം, നിങ്ങൾക്ക് ഓടാം, പക്ഷേ ഞങ്ങൾ നിങ്ങളെ പിടികൂടുമെന്ന് നെതന്യാഹു പറഞ്ഞു.
അതേ സമയം, ഗാസാ യുദ്ധത്തില്‍ ഇസ്രയേലിന് പിന്തുണ ഉറപ്പുനല്‍കി അമേരിക്ക. ബെഞ്ചമിന്‍ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ആണ് ഇസ്രയേലിന് പിന്തുണയറിയിച്ചത്.
ഗാസയിലെ ജനങ്ങള്‍ നല്ലൊരു ഭാവി അര്‍ഹിക്കുന്നുണ്ട്. പക്ഷേ, ഹമാസിനെ ഇല്ലാതാക്കുന്നതുവരെ അവരുടെ മെച്ചപ്പെട്ട ഭാവിക്ക് തുടക്കംകുറിക്കാനാകില്ല. മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയായ സായുധസംഘമെന്ന നിലയില്‍ ഹമാസിനെ അവസാനിപ്പിക്കേണ്ടതുണ്ട്. ഹമാസിന് പിന്തുണ നല്‍കുന്നതില്‍നിന്ന് പിന്മാറുന്നതുവരെ ഇറാനുമേല്‍ പരമാവധി സമ്മര്‍ദം ചെലുത്തുന്നത് അമേരിക്ക തുടരുമെന്നും മാര്‍ക്കോ റൂബിയോ പറഞ്ഞു.