ബെയ്ജിങ്: ചൈനീസ് സർക്കാരിന്റെ നിയന്ത്രണത്തിന് വഴങ്ങാതെ സ്വതന്ത്രമായി പ്രവർത്തിച്ചിരുന്ന പ്രധാന പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യൻ സഭയായ ബീജിങ് സിയോൺ ചർച്ചിന്റെ 18 നേതാക്കളെ ചൈനീസ് പോലീസ് അറസ്റ്റ് ചെയ്തു. ക്രിസ്ത്യൻ അവകാശ സംഘടനയായ 'ചൈനഎയ്ഡ്' ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.(Beijing Zion Church leaders arrested in China)
സഭയുടെ നേതാക്കൾക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റം 'വിവര വിനിമയ ശൃംഖലകൾ നിയമവിരുദ്ധമായി ഉപയോഗിച്ചു' എന്നതാണ്. ഈ കുറ്റത്തിന് പരമാവധി മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്നതാണ്. രജിസ്റ്റർ ചെയ്യാത്ത പള്ളികളെ ലക്ഷ്യമിട്ടുള്ള രാജ്യവ്യാപകമായ ഓപ്പറേഷൻ്റെ ഭാഗമായാണ് സർക്കാർ ഇപ്പോൾ സഭാ നേതൃത്വത്തെ ഒന്നടങ്കം അഴിക്കുള്ളിലാക്കുന്നത്.
2007-ൽ പാസ്റ്റർ ജിൻ മിങ്‌രി ആണ് ബീജിങ് സിയോൺ ചർച്ച് സ്ഥാപിച്ചത്. 1989-ലെ ടിയാനൻമെൻ സ്‌ക്വയർ കൂട്ടക്കൊലയെ തുടർന്നാണ് പാസ്റ്റർ ജിൻ മിങ്‌രി സഭ സ്ഥാപിച്ചത്. 50 നഗരങ്ങളിലായി 5000 അംഗങ്ങളുള്ള സഭയായി ഇത് വളർന്നു. 2018-ൽ ചൈനീസ് സർക്കാർ പള്ളിയുടെ പ്രധാന കെട്ടിടം അടച്ചുപൂട്ടുകയും സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്തിരുന്നു. ഇതോടെ സഭ ഓൺലൈനായാണ് പ്രവർത്തിച്ചിരുന്നത്.
ഒക്ടോബർ മാസം ആദ്യം നടന്ന റെയ്ഡിന് പിന്നാലെ പാസ്റ്റർ ജിൻ മിങ്‌രിയെ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ അനുമതിയില്ലാത്ത പ്രസംഗങ്ങൾ പാടില്ലെന്ന ഉത്തരവും സഭയുടെ ഓൺലൈൻ പ്രവർത്തനങ്ങൾക്ക് മുന്നിലുണ്ട്. സഭയെ പാർട്ടി നിയന്ത്രിക്കാൻ ശ്രമിച്ചപ്പോൾ അതിനോട് വിയോജിക്കുകയും വിശ്വാസം പ്രചരിപ്പിക്കുകയും ചെയ്തതാണ് തങ്ങൾ ചെയ്തതെന്നാണ് സഭാ നേതൃത്വം പ്രതികരിച്ചത്. മതപരമായ സ്ഥാപനങ്ങളുടെമേൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി പിടിമുറുക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഈ അറസ്റ്റ്.