

ധാക്ക: ദീർഘകാലമായി നിലനിന്നിരുന്ന നയതന്ത്ര അകൽച്ചകൾ അവസാനിപ്പിച്ച് പാക്കിസ്ഥാനുമായി പ്രതിരോധ കരാറുകളിലേക്ക് ബംഗ്ലാദേശ് കടക്കുന്നു. പാക്കിസ്ഥാനും ചൈനയും സംയുക്തമായി വികസിപ്പിച്ച ജെഎഫ്-17 (JF-17) യുദ്ധവിമാനങ്ങൾ വാങ്ങാനാണ് ബംഗ്ലാദേശ് താൽപര്യം പ്രകടിപ്പിച്ചിരിക്കുന്നത്. (Bangladesh to buy fighter jets from Pakistan, Direct flight services also resume)
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുന്നതിന്റെ സൂചനയായി 12 വർഷത്തിന് ശേഷം നേരിട്ടുള്ള വിമാന സർവീസുകളും പുനരാരംഭിക്കാൻ തീരുമാനിച്ചു. ബംഗ്ലാദേശ് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ഹസൻ മഹമ്മൂദ് ഖാനും പാക്ക് വ്യോമസേനാ മേധാവി സഹീർ അഹമ്മദ് ബാബർ സിദ്ദുവും തമ്മിൽ ലഹോറിൽ നടന്ന കൂടിക്കാഴ്ചയിലാണ് പ്രതിരോധ സഹകരണത്തിൽ ധാരണയായത്.
ചൈനയുടെയും പാക്കിസ്ഥാന്റെയും സാങ്കേതിക വിദ്യയിൽ നിർമ്മിച്ച ഒറ്റ എൻജിൻ പോർവിമാനമാണ് ജെഎഫ്-17. നിലവിൽ പാക്കിസ്ഥാൻ വ്യോമസേനയുടെ പ്രധാന കരുത്തായ ഈ വിമാനം ബംഗ്ലാദേശും സ്വന്തമാക്കുന്നത് ദക്ഷിണേഷ്യൻ പ്രതിരോധ മേഖലയിൽ വലിയ മാറ്റങ്ങൾക്ക് കാരണമായേക്കും.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായതിനെത്തുടർന്ന് 2012-ൽ നിർത്തിവെച്ച നേരിട്ടുള്ള വിമാന സർവീസുകൾ ഈ മാസം 29 മുതൽ പുനരാരംഭിക്കും. ബിമാൻ ബംഗ്ലാദേശ് എയർലൈൻസ് ആഴ്ചയിൽ രണ്ട് ദിവസം (വ്യാഴം, ശനി) ധാക്കയിൽ നിന്ന് കറാച്ചിയിലേക്ക് നേരിട്ട് സർവീസ് നടത്തും.
ധാക്കയിൽ നിന്ന് കറാച്ചിയിലേക്കുള്ള ഏറ്റവും കുറഞ്ഞ ദൂരം ഇന്ത്യയ്ക്ക് മുകളിലൂടെയാണ്. എന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ സർവീസുകൾ ഇന്ത്യൻ വ്യോമപാത ഉപയോഗിക്കുമോ അതോ കൂടുതൽ ദൂരമുള്ള ചുറ്റിയുള്ള റൂട്ട് തിരഞ്ഞെടുക്കുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.