ധാക്ക: ഇന്ത്യയിലും ശ്രീലങ്കയിലുമായി നടന്നുകൊണ്ടിരിക്കുന്ന 2026-ലെ ടി20 ലോകകപ്പിൽ നിന്ന് ബംഗ്ലാദേശ് പുറത്തായ സംഭവത്തിൽ നാടകീയ വെളിപ്പെടുത്തലുകൾ ( Bangladesh T20 World Cup Boycott). സുരക്ഷാ കാരണങ്ങൾ പറഞ്ഞ് ഇന്ത്യയിലേക്ക് ടീമിനെ അയക്കില്ലെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ തീരുമാനം പാകിസ്ഥാന്റെ കെണിയിൽ വീണതു കൊണ്ടാണെന്ന് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ മുൻ സിഇഒ സയ്യിദ് അഷ്റഫുൾ ഹഖ് ആരോപിച്ചു. പാക് ക്രിക്കറ്റ് ബോർഡ് മേധാവി മൊഹ്സിൻ നഖ്‌വി ബംഗ്ലാദേശ് ബോർഡ് പ്രസിഡന്റ് അമിനുൽ ഇസ്ലാമിനെ തെറ്റായ രീതിയിൽ സ്വാധീനിച്ചതാകാം ഇതിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു.
ഐപിഎല്ലിൽ മുസ്തഫിസുർ റഹ്മാന് കളിക്കാൻ അനുമതി നൽകാത്തതിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് ബംഗ്ലാദേശ് സർക്കാർ ഇന്ത്യയിലേക്കുള്ള യാത്ര വിലക്കിയതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇത് തികച്ചും അപക്വമായ തീരുമാനമാണെന്നും നയതന്ത്ര ചർച്ചകളിലൂടെ പരിഹരിക്കാമായിരുന്ന വിഷയമാണിതെന്നും അഷ്റഫുൾ ഹഖ് ചൂണ്ടിക്കാട്ടി. സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഐസിസിയുമായും ബിസിസിഐയുമായും സംസാരിക്കാമായിരുന്നു. എന്നാൽ സർക്കാർ നിലപാടിനെ പ്രീണിപ്പിക്കാൻ ശ്രമിച്ച അമിനുൽ ഇസ്ലാം, പാകിസ്ഥാന്റെ താൽപ്പര്യങ്ങൾക്കൊപ്പം നിൽക്കുകയാണ് ചെയ്തത്. ബംഗ്ലാദേശിന് പിന്തുണ പ്രഖ്യാപിച്ച് പാകിസ്ഥാൻ ബോയ്ക്കോട്ട് നാടകം കളിച്ചെങ്കിലും ഒടുവിൽ നഷ്ടം സംഭവിച്ചത് ബംഗ്ലാദേശ് ക്രിക്കറ്റിനും അവിടുത്തെ ആരാധകർക്കുമാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യ കഴിഞ്ഞാൽ ക്രിക്കറ്റിനെ ഇത്രയധികം സ്നേഹിക്കുന്ന മറ്റൊരു രാജ്യം ബംഗ്ലാദേശാണ്. ലോകകപ്പിൽ നിന്ന് വിട്ടുനിൽക്കുന്നതിലൂടെ ലിറ്റൺ ദാസ്, നജ്മുൽ ഷാന്റോ തുടങ്ങിയ പ്രമുഖ താരങ്ങളുടെ കരിയറിലെ വലിയൊരു അവസരമാണ് നഷ്ടമായത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ നയതന്ത്രങ്ങൾ മനസ്സിലാക്കാതെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് എടുത്ത ഈ തീരുമാനം രാജ്യത്തിന് വലിയ നാണക്കേടുണ്ടാക്കിയെന്നും ഹഖ് കൂട്ടിച്ചേർത്തു. നിലവിൽ ഇന്ത്യയിലേക്ക് വരാത്തതിനെത്തുടർന്ന് ബംഗ്ലാദേശിനെ ടൂർണമെന്റിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.
Summary: Former ACC CEO Syed Ashraful Haque claimed that BCB chief Aminul Islam fell into a “trap” laid by PCB’s Mohsin Naqvi regarding Bangladesh’s refusal to tour India for the 2026 T20 World Cup.

