ധാക്ക: ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം വഷളാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും സഹകരണം കൂടുതൽ ഊഷ്മളമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും ബംഗ്ലാദേശ് ഇടക്കാല സർക്കാർ വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം പ്രതിസന്ധിയിലാണെന്ന വാർത്തകൾക്കിടെയാണ് ധനകാര്യ ഉപദേഷ്ടാവ് സാലിഹുദ്ദീൻ അഹമ്മദ് സർക്കാരിന്റെ നയം വ്യക്തമാക്കിയത്.(Bangladesh says it does not want to worsen bilateral ties with India)
ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം സാധാരണ നിലയിലാക്കാൻ മുഹമ്മദ് യൂനസ് വ്യക്തിപരമായി താൽപ്പര്യമെടുക്കുന്നുണ്ട്. ചില കോണുകളിൽ നിന്ന് ഉയരുന്ന ഇന്ത്യ വിരുദ്ധ പരാമർശങ്ങൾ വെറും രാഷ്ട്രീയ പ്രേരിതമാണെന്നും അവയ്ക്ക് സർക്കാരുമായി യാതൊരു ബന്ധവുമില്ലെന്നും അഹമ്മദ് പറഞ്ഞു. മൂന്നാം കക്ഷികളുടെ പ്രലോഭനങ്ങളിൽ വീണ് അയൽരാജ്യവുമായുള്ള ബന്ധം തകർക്കില്ലെന്ന് അദ്ദേഹം ഉറപ്പുനൽകി. രാഷ്ട്രീയ സാഹചര്യങ്ങൾ സാമ്പത്തിക സഹകരണത്തെയോ അവശ്യസാധനങ്ങളുടെ ഇറക്കുമതിയെയോ ബാധിക്കില്ല.
ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യയിൽ നിന്ന് 50,000 മെട്രിക് ടൺ അരി ഇറക്കുമതി ചെയ്യാൻ ബംഗ്ലാദേശ് തീരുമാനിച്ചു. ഇതോടൊപ്പം തന്നെ പാകിസ്താനിൽ നിന്നും 50,000 മെട്രിക് ടൺ അരി വാങ്ങാനും യൂനസ് ഭരണകൂടത്തിന് പദ്ധതിയുണ്ട്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം അയൽരാജ്യങ്ങളുമായുള്ള സാമ്പത്തിക വിനിമയം സജീവമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.