

ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന കലാപക്കേസിൽ കുറ്റക്കാരിയാണെന്ന് ധാക്കയിലെ പ്രത്യേക ട്രൈബ്യൂണൽ ഇന്ന് വിധിച്ചു. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ ഹസീന ചെയ്തുവെന്ന് കോടതി കണ്ടെത്തി. കഴിഞ്ഞ വർഷം ജൂലൈ 15 മുതൽ ഓഗസ്റ്റ് 15 വരെ നടന്ന വിദ്യാർഥി പ്രക്ഷോഭം ക്രൂരമായി അടിച്ചമർത്തിയതുമായി ബന്ധപ്പെട്ടാണ് ഹസീനയ്ക്കും മറ്റ് രണ്ട് പേർക്കുമെതിരെ കേസെടുത്തിരുന്നത്.(Bangladesh riots case, Special tribunal finds former Prime Minister Sheikh Hasina guilty)
വിദ്യാർഥികൾക്ക് എതിരായ വെടിവെപ്പിനെക്കുറിച്ച് ഷെയ്ഖ് ഹസീനയ്ക്ക് അറിവുണ്ടായിരുന്നു. പ്രതിഷേധക്കാർക്ക് നേരെ ഗുരുതരമായി പരിക്കേൽപ്പിക്കുന്ന മാരകായുധങ്ങൾ ഉപയോഗിച്ചു. കൂട്ടക്കൊല, പീഡനം തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ഹസീനയ്ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഈ കേസിൽ വധശിക്ഷ വരെ കിട്ടാൻ സാധ്യതയുള്ള വകുപ്പുകളാണ് ഹസീനയ്ക്ക് എതിരെ ചുമത്തിയിട്ടുള്ളത്.
ഷെയ്ഖ് ഹസീനയുടെ അഭാവത്തിലായിരുന്നു കേസുകളിൽ വിചാരണ നടന്നത്. രാജ്യത്തിൻ്റെ ചരിത്രത്തിലാദ്യമായി ഈ വിചാരണ ടി.വി.യിലൂടെ സംപ്രേഷണം ചെയ്യുകയും ചെയ്തിരുന്നു. ഹസീനയെ കൂടാതെ മുൻ ആഭ്യന്തരമന്ത്രി അസദുസ്മാൻ ഖാൻ കമൽ, പോലീസ് ഐ.ജി. ചൗധരി അബ്ദുല്ല അൽ മാമുൻ എന്നിവരുടെ ശിക്ഷാവിധിയും ഇന്ന് അറിയാം. പ്രക്ഷോഭത്തെ തുടർന്ന് 2024 ഓഗസ്റ്റിലാണ് ഹസീന അധികാരം ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്തത്.