

ധാക്ക: ബംഗ്ലാദേശിൽ സർക്കാർ വിരുദ്ധ കലാപം അടിച്ചമർത്തിയ കേസിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ച് ദി ഇൻ്റർനാഷണൽ ക്രൈംസ് ട്രൈബ്യൂണൽ ഓഫ് ബംഗ്ലാദേശ് (ഐ.സി.ടി.-ബി.ഡി.). ഹസീനയുടെ അഭാവത്തിൽ നടന്ന വിചാരണയ്ക്കൊടുവിലാണ് ട്രൈബ്യൂണൽ ഇന്ന് ശിക്ഷ വിധിച്ചത്.(Bangladesh riot case, Former Prime Minister Sheikh Hasina gets death penalty )
കൂട്ടക്കൊല, പീഡനം തുടങ്ങി അഞ്ച് കുറ്റകൃത്യങ്ങളാണ് ഹസീനയ്ക്കെതിരെ ചുമത്തിയിരുന്നത്. ഈ വർഷം ഓഗസ്റ്റ് 3-നാണ് ഹസീനയെ വിചാരണ ചെയ്യാൻ പ്രത്യേക ട്രൈബ്യൂണൽ അനുമതി നൽകിയത്.
ഷെയ്ഖ് ഹസീന അധികാരം ഉപയോഗിച്ച് മാനവികതയ്ക്ക് മേൽ ആക്രമണം നടത്തിയതായി കോടതി വിലയിരുത്തി. പ്രക്ഷോഭകാരികൾക്ക് മേൽ മാരകായുധങ്ങൾ പ്രയോഗിക്കാൻ ഹസീന ഉത്തരവിട്ടു. വിദ്യാർത്ഥികൾക്ക് നേരെ ഉണ്ടായ വെടിവയ്പ്പിനെക്കുറിച്ച് ഹസീനയ്ക്ക് അറിവുണ്ടായിരുന്നു. ഹെലികോപ്റ്റർ ഉപയോഗിച്ച് പ്രതിഷേധക്കാർക്ക് നേരെ ആക്രമണം നടത്താൻ ഷെയ്ഖ് ഹസീന നിർദ്ദേശിച്ചു.
പോലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ട അബു സയ്യിദ് എന്ന വിദ്യാർത്ഥിയുടെ മൃതദേഹ പരിശോധനാ റിപ്പോർട്ട് ഡോക്ടർമാരെ ഭീഷണിപ്പെടുത്തി തിരുത്തിച്ചതിന് തെളിവുണ്ട് എന്നും കോടതി കണ്ടെത്തി.
മുൻ ആഭ്യന്തരമന്ത്രി അസദുസ്മാൻ ഖാൻ കമൽ, പോലീസ് ഐ.ജി. ചൗധരി അബ്ദുല്ല അൽ മാമുൻ എന്നിവരും കേസുകളിൽ പ്രതികളാണ്. ഹസീന അധികാരമുപേക്ഷിച്ച ശേഷം ഇന്ത്യയിലേക്ക് പലായനം ചെയ്തിരുന്നു. രാജ്യത്ത് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്നായിരുന്നു ഇത്.