

ധാക്ക: ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ അതീവ ഗുരുതരമാകുന്നു. ഫാർമസി ഉടമയായ ഖോകൻ ചന്ദ്രയെ (40) ഒരുകൂട്ടം ആളുകൾ മാരകായുധങ്ങളുമായി ആക്രമിക്കുകയും ശരീരത്തിൽ പെട്രോളൊഴിച്ച് തീകൊളുത്തുകയും ചെയ്തു. രണ്ടാഴ്ചയ്ക്കിടെ ന്യൂനപക്ഷ വിഭാഗത്തിന് നേരെ നടക്കുന്ന നാലാമത്തെ വലിയ ആക്രമണമാണിത്.
ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെ കടയടച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഖോകൻ ചന്ദ്ര. വഴിയിൽ തടഞ്ഞുനിർത്തിയ അക്രമിസംഘം ഇദ്ദേഹത്തെ ക്രൂരമായി മർദ്ദിക്കുകയും പലതവണ കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തു. പിന്നാലെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. പ്രാണരക്ഷാർത്ഥം സമീപത്തെ കുളത്തിലേക്ക് ചാടിയതിനാൽ ജീവൻ തിരിച്ചുകിട്ടിയെങ്കിലും ശരീരമാസകലം ഗുരുതരമായി പൊള്ളലേറ്റ ഇദ്ദേഹം ശരീയത്പുർ സദർ ആശുപത്രിയിൽ ചികിത്സയിലാണ്.
യുവനേതാവ് ഉസ്മാൻ ഷെരീഫ് ഹാദിയുടെ കൊലപാതകത്തെ തുടർന്നുണ്ടായ രാഷ്ട്രീയ അസ്ഥിരതയുടെ മറവിലാണ് ന്യൂനപക്ഷങ്ങൾക്ക് നേരെ വ്യാപക അക്രമം അഴിച്ചുവിടുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ ദീപു ചന്ദ്രദാസ്, അമൃത് മൊണ്ടൽ, ബജേന്ദ്ര ബിശ്വാസ് എന്നിവർ കൊല്ലപ്പെട്ടിരുന്നു.
തുടർച്ചയായുണ്ടാകുന്ന ഇത്തരം സംഭവങ്ങൾ ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയെക്കുറിച്ചും അവിടുത്തെ ഭരണകൂടത്തിന്റെ നിസ്സംഗതയെക്കുറിച്ചും അന്താരാഷ്ട്ര തലത്തിൽ വലിയ വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്.