

രാജ്‌ഷാഹി: പ്രശസ്ത ബംഗ്ലാദേശി ഗായകനും പബ്ന ജില്ലാ അവാമി ലീഗ് മുൻ സാംസ്കാരിക സെക്രട്ടറിയുമായ പ്രളോയ് ചാക്കി (66) ( Proloy Chaki) ജയിൽ കസ്റ്റഡിയിൽ കഴിയവെ അന്തരിച്ചു. രാജ്‌ഷാഹി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രിയായിരുന്നു അന്ത്യം. 1980-90 കാലഘട്ടത്തിൽ ബംഗ്ലാദേശ് ടെലിവിഷനിലെ ജനപ്രിയ പരിപാടികളിലൂടെ ദേശീയ ശ്രദ്ധ നേടിയ കലാകാരനായിരുന്നു അദ്ദേഹം.
വിദ്യാർത്ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട അക്രമക്കേസിൽ സംശയിക്കപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞ ഡിസംബർ 16-നാണ് ഇദ്ദേഹത്തെ പബ്ന ജില്ലാ ഡിറ്റക്ടീവ് ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. എന്നാൽ പ്രളോയ് ചാക്കിയുടെ മരണത്തിൽ ജയിൽ അധികൃതർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്തെത്തി. ഹൃദ്രോഗബാധിതനായിരുന്ന അദ്ദേഹത്തിന് സ്ട്രോക്ക് വന്നിട്ടും സി.സി.യുവിൽ പ്രവേശിപ്പിക്കാതെ ജനറൽ വാർഡിലാണ് കിടത്തിയതെന്ന് മകൻ ആരോപിച്ചു. കൃത്യമായ ചികിത്സ ലഭിക്കാത്തതാണ് മരണകാരണമെന്നും കുടുംബം പരാതിപ്പെട്ടു.
അതേസമയം, പ്രളോയ് ചാക്കിക്ക് പ്രമേഹം ഉൾപ്പെടെയുള്ള വാർദ്ധക്യസഹജമായ അസുഖങ്ങൾ ഉണ്ടായിരുന്നുവെന്നും ചികിത്സയിൽ വീഴ്ച വരുത്തിയിട്ടില്ലെന്നുമാണ് ജയിൽ അധികൃതരുടെ വിശദീകരണം. പ്രളോയ് ചാക്കിയും സഹോദരൻ മലോയ് ചാക്കിയും ചേർന്ന് അവതരിപ്പിച്ചിരുന്ന സംഗീത പരിപാടികൾ ബംഗ്ലാദേശിലെ സാംസ്കാരിക മേഖലയിൽ വലിയ സ്വാധീനം ചെലുത്തിയിരുന്നു.
Renowned Bangladeshi musician and Awami League leader Proloy Chaki (66) died in jail custody while undergoing treatment at Rajshahi Medical College Hospital. His family has alleged severe medical negligence and mistreatment by prison authorities, claiming he was denied proper cardiac care after suffering a stroke. Chaki, a celebrated singer of the 80s and 90s, had been detained in December in connection with an assault case linked to student protests.