വാഷിങ്ടൺ: അമേരിക്കയിലെ മിഷിഗണിൽ ജൂത ദേവാലയത്തിന് നേരെ ഉണ്ടായ ആക്രമണ ശ്രമം സുരക്ഷാ ഉദ്യോഗസ്ഥർ പരാജയപ്പെടുത്തി. കെട്ടിടത്തിലേക്ക് വാഹനം ഇടിച്ചുകയറ്റിയ അക്രമിയെ സുരക്ഷാ ജീവനക്കാർ വെടിവെച്ചു കൊന്നു. ഡിട്രോയ്റ്റ് നഗരത്തിനടുത്തുള്ള ‘ടെംപിൾ ഓഫ് ഇസ്രയേൽ’ സിനഗോഗിൽ വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.(Attack on Jewish synagogue in Michigan, Attacker who drove vehicle into building shot dead)
ഏകദേശം പന്ത്രണ്ടായിരത്തോളം അംഗങ്ങളുള്ള പ്രമുഖ സിനഗോഗിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവസമയത്ത് സിനഗോഗിലെ പ്രൈമറി സ്‌കൂളിൽ 140 ഓളം കുട്ടികൾ ക്ലാസ്സിലുണ്ടായിരുന്നു. വൻ ദുരന്തം ഒഴിവായെന്നും കുട്ടികളടക്കം എല്ലാവരും സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു. ജൂതസമൂഹത്തെ ലക്ഷ്യം വെച്ചുള്ള ആസൂത്രിത നീക്കമാണ് നടന്നതെന്ന് എഫ്ബിഐ സ്ഥിരീകരിച്ചു.
ഉച്ചയ്ക്ക് 12 മണിയോടെ സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം സിനഗോഗിന്റെ മുൻവശത്തെ പ്രവേശന കവാടത്തിലൂടെ അക്രമി കെട്ടിടത്തിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. വാഹനം ഇടിച്ചുകയറ്റിയ ഉടനെ സുരക്ഷാ ഉദ്യോഗസ്ഥർ അക്രമിക്ക് നേരെ വെടിയുതിർത്തു. ഇയാൾ സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു. ആക്രമണത്തിൽ ഒരു സുരക്ഷാ ജീവനക്കാരന് പരിക്കേറ്റിട്ടുണ്ട്.
കൊല്ലപ്പെട്ടയാളുടെ വാഹനത്തിൽ നിന്ന് പരിശോധനയിൽ സ്‌ഫോടക വസ്തുക്കൾ കണ്ടെടുത്തു. കൊല്ലപ്പെട്ട അക്രമി മിഷിഗണിൽ താമസിക്കുന്ന ലെബനൻ വംശജനാണെന്നാണ് പ്രാഥമിക വിവരം. ഇയാളുടെ കുടുംബാംഗങ്ങളിൽ ചിലർ ബെയ്‌റൂട്ടിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നതായി സൂചനയുണ്ട്. ഇതിന്റെ പ്രതികാരമായാകാം സിനഗോഗ് ആക്രമിക്കാൻ മുതിർന്നതെന്നാണ് പോലീസ് നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് ഓക്ക്‌ലാൻഡ് കൗണ്ടി പോലീസ് അറിയിച്ചു.

