വാഷിംഗ്ടൺ: അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട ജെഫ്രി എപ്‌സ്റ്റീൻ കേസിലെ നിർണ്ണായക രേഖകൾ യുഎസ് നീതിന്യായ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് അപ്രത്യക്ഷമായി. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉൾപ്പെടെയുള്ള പ്രമുഖർ എപ്‌സ്റ്റീനൊപ്പമുള്ള 16 ചിത്രങ്ങളാണ് വെബ്‌സൈറ്റിൽ നിന്ന് നീക്കം ചെയ്യപ്പെട്ടത്. കോടതി ഉത്തരവിനെത്തുടർന്ന് പുറത്തുവിട്ട രേഖകൾ ഇത്തരത്തിൽ പെട്ടെന്ന് അപ്രത്യക്ഷമായത് ദുരൂഹതയുയർത്തുന്നു.(At least 16 files have disappeared from the DOJ webpage related to Jeffrey Epstein)
ഡൊണാൾഡ് ട്രംപ്, മെലാനിയ ട്രംപ് എന്നിവർ എപ്‌സ്റ്റീനും പങ്കാളി ഗിസ്‌ലെയ്ൻ മാക്‌സ്‌വെല്ലിനുമൊപ്പം നിൽക്കുന്ന ചിത്രങ്ങളാണ് പ്രധാനമായും കാണാതായത്. എപ്‌സ്റ്റീന്റെ പക്കൽ നിന്ന് കണ്ടെടുത്ത ചില നഗ്നചിത്രങ്ങളുടെ പെയിന്റിംഗുകളും ഇതിൽ ഉൾപ്പെടുന്നു. ഫയലുകൾ നീക്കം ചെയ്തതിനെക്കുറിച്ച് നീതിന്യായ വകുപ്പ് ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.
2003 കാലഘട്ടത്തിൽ എപ്‌സ്റ്റീനും ട്രംപും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നതിന് തെളിവുകൾ പുറത്തുവന്നിരുന്നു. എപ്‌സ്റ്റീന് ജന്മദിനാശംസ നേർന്ന് ട്രംപ് അയച്ച വിവാദമായ കുറിപ്പും ചിത്രങ്ങളും നേരത്തെ വലിയ വാർത്തയായിരുന്നു. പ്രായപൂർത്തിയാകാത്ത നൂറുകണക്കിന് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും കടത്തുകയും ചെയ്ത കേസിൽ 2006-ലാണ് എപ്‌സ്റ്റീൻ ആദ്യമായി അറസ്റ്റിലാകുന്നത്.
2019 ഓഗസ്റ്റ് 10-ന് ന്യൂയോർക്കിലെ ജയിലിൽ വിചാരണ കാത്തു കഴിയുന്നതിനിടെ എപ്‌സ്റ്റീനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇയാളുടെ 'ക്ലയന്റ് ലിസ്റ്റിൽ' ലോകപ്രശസ്തരായ രാഷ്ട്രീയ നേതാക്കൾ, രാജകുമാരന്മാർ, ബിസിനസ് പ്രമുഖർ എന്നിവരുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. എപ്‌സ്റ്റീൻ എസ്റ്റേറ്റിൽ നിന്ന് ലഭിച്ച 95,000-ത്തോളം ചിത്രങ്ങളിൽ കൂടുതൽ രേഖകൾ പുറത്തുവിടാനിരിക്കെയാണ് ഇപ്പോൾ നടന്ന നീക്കം.