ധാക്ക: ബംഗ്ലാദേശിൽ പൊതുതിരഞ്ഞെടുപ്പ് നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പ്രതിപക്ഷ പാർട്ടി നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (BNP) പോഷക സംഘടനയായ 'സ്വെച്ചസേബക് ദളിന്റെ' ജനറൽ സെക്രട്ടറി അസീസുർ റഹ്മാൻ മുസാബിർ ആണ് കൊല്ലപ്പെട്ടത്. തലസ്ഥാനമായ ധാക്കയിലെ കർവാൻ ബസാറിന് സമീപം ബുധനാഴ്ച രാത്രിയോടെയായിരുന്നു സംഭവം.(Another political assassination in Bangladesh, BNP leader shot dead)
കർവാൻ ബസാറിലൂടെ യാത്ര ചെയ്യുകയായിരുന്ന മുസാബിറിന് നേരെ അജ്ഞാതരായ സംഘം വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഫെബ്രുവരി 12-ന് ബംഗ്ലാദേശിൽ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഈ അക്രമസംഭവം ഉണ്ടായിരിക്കുന്നത് എന്നത് രാജ്യത്തെ രാഷ്ട്രീയ സാഹചര്യത്തെ കൂടുതൽ വഷളാക്കിയിട്ടുണ്ട്.
കഴിഞ്ഞ ഡിസംബർ 12-ന് ഇന്ത്യാ വിരുദ്ധ നേതാവ് ഉസ്മാൻ ഹാദി വെടിയേറ്റ് കൊല്ലപ്പെട്ടതിന് പിന്നാലെ ബംഗ്ലാദേശിൽ വലിയ തോതിലുള്ള അക്രമസംഭവങ്ങൾ അരങ്ങേറുന്നുണ്ട്. പലയിടങ്ങളിലും ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടലുകൾ പതിവായിരിക്കുകയാണ്.
ബംഗ്ലാദേശിലെ ആഭ്യന്തര രാഷ്ട്രീയ സംഘർഷങ്ങൾക്കിടയിൽ ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.