
ഇസ്ലാമാബാദ്: പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയ ഭീകര സംഘടനയായ 'ദി റെസിസ്റ്റന്‍സ് ഫ്രണ്ട്' നെ യുഎസ്, വിദേശ ഭീകര സംഘടനയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിൽ പാകിസ്ഥാന്‍ നീരസത്തിലാണ്. ഐക്യരാഷ്ട്രസഭയില്‍ ടിആര്‍എഫിനെ പിന്തുണച്ചതിന് ശേഷം, പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഇഷാഖ് ദാര്‍ ഇപ്പോള്‍ യുഎസ് തീരുമാനത്തെ സ്വാഗതം ചെയ്തു.
വെള്ളിയാഴ്ച യുഎസ് തലസ്ഥാനമായ വാഷിംഗ്ടണ്‍ ഡിസിയില്‍ വെച്ച് പാക് വിദേശകാര്യ മന്ത്രി ഇഷാഖ് ദാര്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി. അവര്‍ ടിആര്‍എഫിനെക്കുറിച്ച് ചർച്ച നടത്തി. ടിആര്‍എഫിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കാനുള്ള തീരുമാനം അമേരിക്കയുടെ സ്വന്തം തീരുമാനമാണെന്നും ഞങ്ങള്‍ അതിനെ സ്വാഗതം ചെയ്യുന്നവെന്നും ഇഷാഖ് ദാര്‍ പറഞ്ഞു.
"ടിആര്‍എഫ് തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അമേരിക്കയുടെ പക്കല്‍ തെളിവുണ്ടെങ്കില്‍, അവര്‍ക്ക് തീര്‍ച്ചയായും അങ്ങനെ ചെയ്യാന്‍ കഴിയും. ടി.ആര്‍.എഫിനെ ലഷ്‌കര്‍-ഇ-തൊയ്ബയുമായി ബന്ധിപ്പിക്കുന്നത് തെറ്റാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പാകിസ്ഥാന്‍ ലഷ്‌കറിനെ നശിപ്പിച്ചു. ലഷ്‌കറുമായി ബന്ധപ്പെട്ട തീവ്രവാദികളെ പ്രോസിക്യൂട്ട് ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ജയിലിലടയ്ക്കുകയും ചെയ്തു. ഇപ്പോള്‍ പാകിസ്ഥാനില്‍ ലഷ്‌കര്‍ നിലവിലില്ല." - അദ്ദേഹം പറഞ്ഞു.
2023 ജനുവരിയില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം പ്രകാരം ഇന്ത്യ, ടിആര്‍എഫിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചു. 2019 മുതല്‍ ടിആര്‍എഫ് നിലവില്‍ വന്നു. അതിനുശേഷം ജമ്മു കശ്മീരിലെ നിരവധി പ്രധാന ആക്രമണങ്ങളുടെ ഉത്തരവാദിത്തം ടിആര്‍എഫ് ഏറ്റെടുത്തിട്ടുണ്ട്.