ഗാസസിറ്റി: തെക്കന്‍ ഗാസയില്‍ ഹമാസുകാരെന്ന് സംശയിക്കുന്നവര്‍ ഒരു സഹായ ട്രക്ക് കൊള്ളയടിക്കുന്നതിന്റെ ഡ്രോണ്‍ ദൃശ്യങ്ങള്‍ യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് (സെന്റ്‌കോം) പുറത്തുവിട്ടു. കൊള്ളയടിക്കപ്പെട്ട ട്രക്ക്, യുഎസിന്റെ അന്താരാഷ്ട്ര പങ്കാളികളില്‍ നിന്ന് ഗാസയിലേക്ക് മാനുഷിക സഹായം എത്തിക്കുന്ന ഒരു വാഹനവ്യൂഹത്തിന്റെ ഭാഗമായിരുന്നു.
ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ നിരീക്ഷിക്കുകയായിരുന്ന ഇതിന്റെ ഡ്രോണാണ് ദൃശ്യങ്ങൾ പകർത്തിയതെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.ഖാന്‍ യൂനിസിലെ ഗാസക്കാര്‍ക്ക് അന്താരാഷ്ട്ര സഹായം എത്തിക്കുന്ന വാഹനവ്യൂഹത്തിന്റെ ഭാഗമായി സഞ്ചരിക്കുകയായിരുന്ന ഒരു ട്രക്ക്, ഹമാസ് പ്രവര്‍ത്തകര്‍ എന്ന് സംശയിക്കുന്നവര്‍ കൊള്ളയടിക്കുന്നത് യുഎസ് നേതൃത്വത്തിലുള്ള സിവില്‍-മിലിട്ടറി കോര്‍ഡിനേഷന്‍ സെന്റര്‍ (സിഎംസിസി) നിരീക്ഷിച്ചു'സെന്റ്‌കോം എക്സില്‍ കുറിച്ചു.
ഒക്ടോബര്‍ 31-ന് വടക്കന്‍ ഖാന്‍ യൂനിസിന് സമീപമാണ് ഈ സംഭവം നടന്നത്. ഡ്രൈവറെ റോഡിന്റെ മീഡിയനിലേക്ക് മാറ്റിയ ശേഷം അദ്ദേഹത്തെ ആക്രമിച്ച് ട്രക്കും അതിലുണ്ടായിരുന്ന വസ്തുക്കളും മോഷ്ടിച്ചത്. ഡ്രൈവറുടെ ഇപ്പോഴത്തെ നിലയെക്കുറിച്ച് വിവരമില്ലെന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പറയുന്നു.