ഡൽഹി: ഇസ്രായേലുമായുള്ള സംഘർഷം ശക്തമായതോടെ, ഇറാൻ തങ്ങളുടെ പൗരന്മാരോട് മൊബൈൽ ഫോണുകളിൽ നിന്നും മറ്റ് ഉപകരണങ്ങളിൽ നിന്നും വാട്ട്‌സ്ആപ്പ് അൺഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെട്ടു(Middle East conflict). ഫേസ്ബുക്കിന്റെയും ഇൻസ്റ്റാഗ്രാമിന്റെയും മാതൃ കമ്പനിയായ മെറ്റാ പ്ലാറ്റ്‌ഫോമുകളുടെ ഉടമസ്ഥതയിലാണ് വാട്ട്‌സ്ആപ്പ് ഉള്ളത്. ഇസ്രായേലിന് തങ്ങളുടെ വിവരങ്ങൾചോർത്തി നൽകാൻ ഉപയോക്തൃ ഡാറ്റ ശേഖരിക്കുന്നുവെന്ന് ആരോപിച്ചാണ് ഇറാൻ കടുത്ത നിലപാട് സ്വീകരിച്ചത്.
എന്നാൽ, ഇറാന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി വാട്ട്‌സ്ആപ്പ് രംഗത്തെത്തി. ഉപയോക്തൃ സ്വകാര്യത സംരക്ഷിക്കുന്നതിന് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഉപയോഗിക്കുന്നുണ്ടെന്ന് കമ്പനി പറഞ്ഞു. മാത്രമല്ല; സ്ഥലങ്ങൾ ട്രാക്ക് ചെയ്യുന്നില്ലെന്നും, ആർക്കൊക്കെ സന്ദേശം അയയ്ക്കുന്നു എന്നതിന്റെ രേഖകൾ സൂക്ഷിക്കുന്നില്ലെന്നും, ഉപയോക്താക്കൾക്കിടയിൽ കൈമാറ്റം ചെയ്യപ്പെടുന്ന വ്യക്തിഗത സന്ദേശങ്ങൾ നിരീക്ഷിക്കുന്നില്ലെന്നും വാട്ട്‌സ്ആപ്പ് പ്രസ്താവനയിലൂടെ വ്യക്തമാക്കി. അതേസമയം കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഇറാൻ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്കുള്ള ആക്‌സസ് തടഞ്ഞിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്.