നടുവേദന മാറാൻ ജീവനുള്ള 8 തവളകളെ വിഴുങ്ങി; 82 കാരി ആശുപത്രിയിൽ | frogs
ചൈന: നടുവേദന കുറയ്ക്കുന്നതിനായി ജീവനുള്ള തവളകളെ വിഴുങ്ങിയതിനെ തുടർന്ന് 82 വയസ്സുള്ള വയോധികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെത്തുടർന്നാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.
ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലെ ഹാങ്ഷൗവിലാണ് സംഭവം. ഹെർണിയേറ്റഡ് ഡിസ്‌ക് പ്രശ്‌നം കാരണം കടുത്ത നടുവേദന അനുഭവിച്ചിരുന്ന സാങ് എന്ന വയോധിക, ഒരു നാട്ടുവൈദ്യൻ്റെ നിർദേശപ്രകാരം എട്ട് തവളകളെയാണ് വിഴുങ്ങിയത്. നാട്ടൻ ചികിത്സ ഫലം കാണുമെന്ന് കരുതിയാണ് മാതാവ് ഈ അബദ്ധം ചെയ്തതെന്ന് മകൻ ഡോക്ടറോട് പറഞ്ഞു.
ആരോഗ്യപ്രശ്നങ്ങളും ചികിത്സയും
ജീവനുള്ള തവളകളെ വിഴുങ്ങിയതിനെ തുടർന്ന് വയോധികയുടെ ദഹനവ്യവസ്ഥ തകരാറിലാവുകയും സ്പാർഗനം പോലുള്ള പരാദങ്ങൾ (പാരസൈറ്റുകൾ) ശരീരത്തിൽ വ്യാപിക്കുകയും ചെയ്തു. ഇതാണ് അതികഠിനമായ വയറുവേദനയ്ക്കും നടക്കാൻ വയ്യാത്ത അവസ്ഥയ്ക്കും കാരണമായത്.
ആരോഗ്യ വിദഗ്ധർ നടത്തിയ പരിശോധനയിൽ, വയോധികയുടെ ശരീരത്തിൽ ഓക്‌സിഫിൽ കോശങ്ങളുടെ എണ്ണത്തിൽ വലിയ വർധനവ് കണ്ടെത്തി. ഇത് അണുബാധ, രക്തസംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്ക് കാരണമായേക്കാം.
രണ്ടാഴ്ചത്തെ ചികിത്സയ്ക്ക് ശേഷം സാങ് ആശുപത്രി വിട്ടു. അശാസ്ത്രീയമായ നാടൻ ചികിത്സാരീതികൾ പിന്തുടരുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം എന്നതിൻ്റെ ഉദാഹരണമാണ് ഈ സംഭവം.