പാരീസ്: ലോകപ്രശസ്തമായ ലൂവ്ര് മ്യൂസിയത്തിൽ നടന്ന വൻ കൊള്ളയുമായി ബന്ധപ്പെട്ട് മുഖ്യ ആസൂത്രകൻ ഉൾപ്പെടെ അഞ്ച് പ്രതികളെ കൂടി പോലീസ് പിടികൂടി. ബുധനാഴ്ച രാത്രി പാരീസിൽ വെച്ചാണ് അറസ്റ്റ് നടന്നത്.(5 more suspects arrested, including the mastermind in Louvre Museum robbery)
നേരത്തെ രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ രണ്ട് പ്രതികളെ പോലീസ് പിടികൂടിയിരുന്നു. ഇതോടെ ഈ കേസിൽ പിടിയിലായവരുടെ ആകെ എണ്ണം ഏഴായി. എന്നാൽ മോഷണം പോയ ആഭരണങ്ങൾ ഇതുവരെ കണ്ടെത്താനോ പിടിച്ചെടുക്കാനോ സാധിച്ചിട്ടില്ല.
കഴിഞ്ഞ ഞായറാഴ്ചയാണ് ഫ്രഞ്ച് തലസ്ഥാനത്തെ വിഖ്യാത മുഖമുദ്രകളിലൊന്നായ ലൂവ്ര് മ്യൂസിയത്തിൽ പട്ടാപകൽ മോഷണം നടന്നത്. അമൂല്യരത്നങ്ങൾ പതിപ്പിച്ച നെപ്പോളിയൻ്റെ കിരീടം ഉൾപ്പെടെ 88 മില്യൺ യൂറോ (ഏകദേശം 788 കോടിയിലധികം രൂപ) വിലമതിക്കുന്ന വസ്തുക്കളാണ് കളവ് പോയത്.
മ്യൂസിയത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനിടെയാണ് മോഷണം ആസൂത്രണം ചെയ്തത്. നിർത്തിയിട്ട ട്രക്കിൽ ഘടിപ്പിച്ച യന്ത്രഗോവണിയിലൂടെ മോഷ്ടാക്കൾ ബാൽക്കണിയിലേക്ക് കടന്നു.
തുടർന്ന് അവിടുത്തെ ജനാല തകർത്ത്, നെപ്പോളിയൻ ചക്രവർത്തിയുടേയും പത്നിയുടേയും ഉൾപ്പെടെ, ചരിത്രപ്രസിദ്ധമായ ഫ്രഞ്ച് രാജകീയ രത്നങ്ങൾ സൂക്ഷിച്ചിട്ടുള്ള അപ്പോളോ ഗാലറിയിൽ പ്രവേശിച്ചാണ് ആഭരണങ്ങൾ മോഷ്ടിച്ചത്. മോഷണം നടന്നത് വെറും ഏഴ് മിനിറ്റുകൾക്കുള്ളിലാണ്.