

വാഷിങ്ടൺ ഡിസി: അമേരിക്കയിലെ കെന്നഡി സെന്ററിൽ നടന്ന നറുക്കെടുപ്പിലൂടെ 2026 ഫിഫ ലോകകപ്പിൻ്റെ മത്സരചിത്രം തെളിഞ്ഞു. ആദ്യമായി 48 ടീമുകളെ ഉൾപ്പെടുത്തി 12 ഗ്രൂപ്പുകളിലായാണ് (A മുതൽ L വരെ) മത്സരങ്ങൾ നടക്കുക.ലോക ചാമ്പ്യന്മാരായ അർജൻ്റീന ഉൾപ്പെടെയുള്ള പ്രമുഖ ടീമുകൾക്ക് ആദ്യ റൗണ്ടിൽ കാര്യമായ വെല്ലുവിളികൾ നേരിടേണ്ടി വരില്ല.
ജെ ഗ്രൂപ്പിൽ അർജൻ്റീനയ്ക്ക് നേരിടാനുള്ളത് അൾജീരിയ, ഓസ്ട്രിയ, ജോർദാൻ ടീമുകളെയാണ്.ലോക ഒന്നാം നമ്പർ ടീമായ സ്പെയിൻ്റെ എച്ച് ഗ്രൂപ്പിൽ യുറുഗ്വെ, സൗദി അറേബ്യ, നവാഗതരായ കേപ് വെർദെ എന്നിവരാണുള്ളത്.കെ ഗ്രൂപ്പിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിന് കൊളംബിയ, ഉസ്ബക്കിസ്ഥാൻ ടീമുകളാണ് എതിരാളികൾ.ഇ ഗ്രൂപ്പിൽ ലോകകപ്പിന് യോഗ്യത നേടുന്ന ഏറ്റവും കുഞ്ഞൻ രാജ്യമായ ക്യൂറസാവോ, ഐവറി കോസ്റ്റ്, ഇക്വഡോർ ടീമുകളെയാണ് ജർമനിക്ക് നേരിടാനുള്ളത്.
മുൻ ചാമ്പ്യന്മാരായ ബ്രസീലിനും ഇംഗ്ലണ്ടിനും പക്ഷേ ഗ്രൂപ്പ് ഘട്ടം കടുപ്പമാകും.കഴിഞ്ഞ ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകളായ മൊറോക്കോ കാനറികൾക്ക് ഗ്രൂപ്പ് സിയിൽ ശക്തമായ വെല്ലുവിളിയാകും.കിലിയൻ എംബാപ്പെയും ഏർലിങ് ഹാലണ്ടും മുഖാമുഖമെത്തുന്ന ഫ്രാൻസ് - നോർവെ പോരാട്ടമാണ് ഗ്രൂപ്പ് ഐയെ ശ്രദ്ധേയമാക്കുന്നത്. ഒപ്പം 2002 ലോകകപ്പിൽ ഫ്രാൻസിന് നീറുന്ന ഓർമ്മകൾ സമ്മാനിച്ച സെനഗലും ഈ ഗ്രൂപ്പിലുണ്ട്. ഗ്രൂപ്പ് എല്ലിലെ ഇംഗ്ലണ്ട് - ക്രൊയേഷ്യ മത്സരമാണ് പ്രാഥമിക റൗണ്ടിലെ മറ്റൊരു മിന്നും പോരാട്ടം.
അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ മൂന്ന് രാജ്യങ്ങളാണ് 2026 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.ജൂൺ 11-നാണ് ലോകകപ്പിന് തുടക്കമാവുക. ജൂലൈ 19-നാണ് പുതിയ ലോകജേതാക്കളെ നിർണയിക്കുന്ന കലാശപ്പോരാട്ടം.
ചടങ്ങിനിടെ പ്രഥമ ഫിഫ സമാധാന പുരസ്കാരം അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന് കൈമാറി.