കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം ഉണ്ടായതായി കുവൈത്ത് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു (Drone Attack Kuwait International Airport). ആക്രമണത്തിൽ ഒരു ടെർമിനലിന് ഭാഗികമായ കേടുപാടുകൾ സംഭവിക്കുകയും ഏതാനും പേർക്ക് നിസാര പരിക്കേൽക്കുകയും ചെയ്തതായി കുവൈത്ത് വാർത്താ ഏജൻസിയായ കുന റിപ്പോർട്ട് ചെയ്തു. വിമാനത്താവളത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായും സുരക്ഷാ നടപടികൾ ശക്തമാക്കിയതായും വക്താവ് അബ്ദുള്ള അൽ രാജി വ്യക്തമാക്കി. സാഹചര്യം നിലവിൽ നിയന്ത്രണവിധേയമാണെന്നും യാത്രക്കാരുടെ സുരക്ഷയ്ക്കാണ് മുൻഗണനയെന്നും അധികൃതർ അറിയിച്ചു.
ഇറാനിൽ ഇസ്രായേലും അമേരിക്കയും ചേർന്ന് നടത്തിയ ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ എന്ന സൈനിക നീക്കത്തിന് മറുപടിയായി ഇറാൻ മേഖലയിലുടനീളം നടത്തുന്ന മിസൈൽ-ഡ്രോൺ പ്രത്യാക്രമണങ്ങളുടെ ഭാഗമാണിതെന്ന് കരുതപ്പെടുന്നു. കുവൈത്തിലെ അലി അൽ സലേം വ്യോമതാവളം നേരത്തെ തന്നെ ഇറാന്റെ ലക്ഷ്യസ്ഥാനമായിരുന്നു. ഇതിനോടകം തന്നെ ദുബായിലെ പാം ഐലൻഡിലും ദോഹയിലെ അമേരിക്കൻ പ്രതിരോധ കേന്ദ്രങ്ങളിലും സ്ഫോടനങ്ങൾ നടന്നത് പ്രവാസികളെ വലിയ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. വിമാനത്താവളത്തിന് നേരെയുള്ള ആക്രമണത്തെത്തുടർന്ന് കുവൈത്തിലേക്കുള്ള പല സർവീസുകളും റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തു.
ഇറാൻ പ്രതിരോധ മന്ത്രി അമീർ നാസിർസാദെയും മുതിർന്ന സൈനിക നേതാക്കളും കൊല്ലപ്പെട്ടതായുള്ള റിപ്പോർട്ടുകൾക്ക് പിന്നാലെ ഇറാൻ പ്രത്യാക്രമണം ശക്തമാക്കിയിരിക്കുകയാണ്. കുവൈത്തിലുള്ള ലക്ഷക്കണക്കിന് മലയാളി പ്രവാസികൾ ഇതോടെ അതീവ ജാഗ്രതയിലാണ്. വിമാനത്താവളത്തിലെ നാശനഷ്ടങ്ങൾ പരിമിതമാണെങ്കിലും യുദ്ധം സിവിലിയൻ കേന്ദ്രങ്ങളിലേക്ക് പടരുന്നത് വലിയ ഭീഷണിയാണ്. കുവൈത്തിലുള്ള ഇന്ത്യൻ പൗരന്മാർ എംബസിയുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യുഎൻ സുരക്ഷാ കൗൺസിൽ അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്താനിരിക്കുകയാണ്.

