
2006 മെയ് 18ന്, കേരളത്തിൻ്റെ പതിനൊന്നാമത് മുഖ്യമന്ത്രിയായി വി എസ് അച്യുതാനന്ദൻ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ അദ്ദേഹത്തിന് വയസ്സ് 82 കഴിഞ്ഞിരുന്നു (V.S. Achuthanandan). വർഷങ്ങളുടെ സമരവീര്യം, നിലക്കാത്ത പോരാട്ടങ്ങൾ. അധികാരത്തിലേറിയതും വി എസ് ജനങ്ങൾക്ക് വാഗ്ദാനം ചെയ്തത് അഴിമതി വിമുക്തകേരളം. ജനങ്ങൾക്ക് നൽകിയ വാക്ക് പാലിക്കുവാൻ അധികാരത്തിലേറിയ ഉടൻ തന്നെ കർമ്മനിരതനായ മുഖ്യൻ.
2007-ൽ നടന്ന 'ഓപ്പറേഷൻ മൂന്നാർ' കേരള ഭരണ ചരിത്രത്തിലെ വലിയ ഭൂമി കൈയേറ്റവിരുദ്ധ നടപടിയായി വിലയിരുത്തപ്പെടുന്നു. റിസോർട്ടുകളും വൻകിട കൈയേറ്റങ്ങളും ഒരിക്കൽ കൂടി ജനങ്ങളുടെ കൈയിൽ തിരിച്ചു നൽകാൻ വി.എസ് തുനിഞ്ഞിറങ്ങുന്നു. മൂന്നാറിലെ കൈയേറ്റ സംഘത്തെ ഒഴിപ്പിക്കാൻ വേണ്ടി വി എസ് സ്വന്തം നിലയ്ക്ക് പ്രതേക ദൗത്യ സംഘത്തിന് രൂപം നൽകി. ബഹുനില കെട്ടിടങ്ങൾ അടക്കം ഓരോന്നായി ഇടിച്ചു നിരത്തി. 28 ദിവസം കൊണ്ട് 92 അനധികൃത കെട്ടിടങ്ങളാണ് പൊളിച്ചു നീക്കിയത്. തിനാറ് ഏക്കറിലധികം സർക്കാർ ഭൂമി കൈയേറ്റക്കാരിൽ നിന്നും തിരിച്ചു പിടിക്കുകയുണ്ടായി. ചിലരൊക്കെ സർക്കാർ നടപടിയിൽ ഭയന്ന് കൈയേറി പണിതത് ഒക്കെയും സ്വയം പൊളിച്ചു മാറ്റി. കേരളത്തിലുടനീളം ഏറെ കോളിളക്കം സൃഷ്ട്ടിച്ച ഓപ്പറേഷൻ മൂന്നാറിന് അധിക ആയുസ്സുണ്ടായിരുന്നില്ല. സ്വന്തം പാർട്ടിയുടെ സമ്മർദ്ദം കാരണം പാതിവഴിയിൽ ഓപ്പറേഷൻ മൂന്നാർ ഉപേക്ഷിക്കേണ്ടി വരുന്നു.
വ്യാജ ലോട്ടറി വ്യാപാരം കേരളത്തിലെ സാമ്പത്തിക അച്ചടക്കത്തിനും പൊതുജനങ്ങളുടെ വിശ്വാസത്തിനും വലിയ വെല്ലുവിളിയായിരുന്ന ഒരു ഘട്ടത്തിൽ ഉയർത്തിയിരുന്നത്. അതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച നേതാവായി മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ മാറിയിരുന്നു. കേരളത്തിലെ പല ജില്ലകളിലുമായി വ്യാപിച്ചിരുന്ന ബെംഗാൾ, സിക്കിം, നാഗാലാൻഡ്, മിസോറം മുതലായ സംസ്ഥാനങ്ങളുടെ പേരിലെ വ്യാജ ലോട്ടറികൾ അനധികൃതമായും നിയന്ത്രണമില്ലാതെ വിറ്റിരുന്നു. സംസ്ഥാനത്തിന്റെ നികുതിയിലും വരുമാനത്തിലും കാര്യമായി വ്യാജ ലോട്ടറി വ്യാപാരം ബാധിച്ചിരുന്നു. വ്യാജ ലോട്ടറിക്ക് കടിഞ്ഞാൺ ഇടാൻ വി എസ് തന്നെ മുന്നിട്ടിറങ്ങുന്ന കാഴ്ചയാണ് കേരളം കണ്ടത്. 2007 ൽ ലോട്ടറി നിയന്ത്രണത്തിനായി പ്രത്യേക അന്വേഷണം ആരംഭിക്കാൻ അദ്ദേഹം ഉത്തരവിടുന്നു.
സംസ്ഥാന പോലീസ്, റവന്യൂ ഇന്റലിജൻസ്, വിജിലൻസ് എന്നിവയുടെ സംയുക്ത സഹകരണത്തോടെ കേരളത്തിലുടനീളം വ്യാപക റെയ്ഡുകളും പരിശോധനകളും നടത്തി. ഇതിലൂടെ വിവിധ ജില്ലകളിൽ നിന്നും അനധികൃത ലോട്ടറി ഏജന്റുമാർ അറസ്റ്റിലാകുകയും കെട്ടുകണക്കിന് വ്യാജ ടിക്കറ്റുകൾ പിടിച്ചെടുക്കുകയും ചെയ്‌തു. എന്നാൽ രാഷ്ട്രീയ സമ്മർദ്ദങ്ങളും അന്വേഷണങ്ങൾക്ക് തടസ്സമായി.