ആലപ്പുഴ : കണ്ഠമിടറി മുദ്രാവാക്യം വിളിക്കുന്ന സഖാക്കൾക്കിടയിലൂടെ വി എസ് അച്യുതാനന്ദൻ വേലിക്കകത്ത് വീട്ടിൽ നിന്നും ഇറങ്ങി, തിരികെ വരാത്ത ഒരു യാത്രയ്ക്കായി..
പറവൂരിലെ വീട്ടിൽ പൊതുദർശനം കഴിഞ്ഞ് ആലപ്പുഴ ഡി സി ഓഫീസിലേക്കാണ് അദ്ദേഹം പോകുന്നത്. 'കണ്ണേ.. കരളേ.. വി എസ്സേ..' തുടങ്ങിയ മുദ്രാവാക്യങ്ങളുമായാണ് അദ്ദേഹത്തെ കൊണ്ടുപോയത്. (VS Achuthanandan's funeral)
മുഖ്യമന്ത്രി പിണറായി വിജയന്‍, എംവി ഗോവിന്ദന്‍, എസ് രാമചന്ദ്രന്‍ പിള്ള, ബിമന്‍ ബസു തുടങ്ങിയ പ്രമുഖർ അന്ത്യാഞ്ജലി അർപ്പിക്കാനായി എത്തിയിട്ടുണ്ട്.
കുടുംബാംഗങ്ങൾക്ക് അന്തിമോപചാരമർപ്പിക്കാൻ വീടിനുള്ളിൽ 10 മിനിറ്റ് പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു. പിന്നാലെ മുറ്റത്തെ പന്തലിലേക്ക് മാറ്റി. വീടിന് സമീപത്ത് മന്ത്രിമാരുടെ നേതൃത്വത്തിൽ പ്രവർത്തകരുടെ വലിയ നിര തന്നെയുണ്ട്.
ആയിരങ്ങളാണ് തങ്ങളുടെ പ്രിയപ്പെട്ട നേതാവിന് ഈയൊരു നോക്ക് കാണാനായി കണ്ഠമിടറി മുദ്രാവാക്യം മുഴക്കി ഒഴുകിയെത്തുന്നത്. അവരെ നിയന്ത്രിക്കാൻ പോലീസും റെഡ് വോളണ്ടിയർമാരും പാടുപെടുകയാണ്. ഈ അവസരത്തിൽ സമയക്രമങ്ങളിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദർശന സമയം അര മണിക്കൂറായി വെട്ടിച്ചുരുക്കി.
ബീച്ചിനു സമീപത്തെ റിക്രിയേഷൻ ഗ്രൗണ്ടിലെ പൊതുദർശനത്തിൽ പങ്കെടുക്കാൻ നേതാക്കൾ ജനങ്ങളോട് അഭ്യർത്ഥിക്കുകയാണ്. തിരക്ക് കൂടിയതാണ് കാരണം. ഇവിടെ വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. വൈകുന്നേരത്തോടെ വലിയ ചുടുകാട്ടിൽ സംസ്ക്കാരം നടക്കും. ആർക്കും ലഭിക്കാത്ത ഒരു യാത്രയയപ്പാണ് സാധാരണക്കാരുടെ ഭാഗത്ത് നിന്ന് വി എസിന് ലഭിക്കുന്നത്.