തിരുവനന്തപുരം : അനന്തപത്മനാഭൻ്റെ മണ്ണിൽ ജാതിമതഭേദമന്യേ വസിക്കുന്ന ഓരോരുത്തരുടെയും സ്നേഹവും പ്രാർത്ഥനയും ഏറ്റുവാങ്ങിയാണ് വി എസ് തൻ്റെ ജന്മനാട്ടിലേക്ക് മടങ്ങുന്നത്. ഇന്നുച്ചയ്ക്ക് രണ്ടു മണിയോടെ ഭൗതിക ശരീരം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര ആരംഭിച്ചു. അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാനായി നിരവധി പേരാണ് വഴിനീളെ തടിച്ച് കൂടിയിരിക്കുന്നത്.(VS Achuthanandan passes away)
ദർബാർ ഹാളിൽ നിന്നും ഒരു കിലോമീറ്റർ ദൂരം പിന്നിടാൻ ഏകദേശം 45 മിനിട്ടാണ് എടുത്തത്. വഴിയിലുടനീളം ജനസാഗരം ഉണ്ടാകുമെന്നതിനാൽ തന്നെ ആലപ്പുഴയിലെത്താൻ വൈകുമെന്നാണ് കരുതുന്നത്.
'കണ്ണേ.. കരളേ.. വി എസ്സേ..', 'മരിക്കുന്നില്ല..'എന്നിങ്ങനെ ഒരായിരം മുദ്രാവാക്യം വിളികൾക്കിടയിലൂടെയാണ് അദ്ദേഹം തിരുവനന്തപുരത്തിൻ്റെ മണ്ണ് വിടുന്നത്. ആയിരങ്ങളാണ് സെക്രട്ടറിയേറ്റിന് മുന്നിൽ തടിച്ചു കൂടിയത്. ഇന്ന് രാത്രിയോടെ വിലാപയാത്ര ആലപ്പുഴയിലെത്തും. വഴിനീളെ പാർട്ടി പ്രവർത്തകർക്കും ജനങ്ങൾക്കും വിഎസിന് ആദരമർപ്പിക്കാൻ സൗകര്യം ചെയ്തിട്ടുണ്ട്.
ആദരണീയനായ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ ഭൗതിക ശരീരം ആലപ്പുഴയിലേക്ക് കൊണ്ട് പോകുന്നത് കെ എസ് ആർ ടി സിയുടെ പ്രത്യേകം സജ്ജീകരിച്ച ബസിലാണ്. ഇതിൽ പൊതുജനങ്ങൾക്ക് കയറി കാണാനും ആദരാഞ്ജലി അർപ്പിക്കാനുമുള്ള സൗകര്യങ്ങൾ ഉണ്ട്. ഗ്ലാസ് പാർട്ടീഷൻ ഉള്ള ജെ എൻ 363 എ.സി. ലോ ഫ്ലോർ ബസാണിത്. വി എസിൻ്റെ ചിത്രങ്ങളുള്ള, പുഷ്പങ്ങൾ കൊണ്ടലങ്കരിച്ച ബസാണിത്. ബസിൽ ജനറേറ്റർ, ഫ്രീസർ എന്നീ സൗകര്യങ്ങളുമുണ്ട്. ബസിൽ സാരഥികളായി തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ ടി പി പ്രദീപും, വികാസ് ഭവൻ ഡിപ്പോയിലെ കെ ശിവകുമാറും ഉണ്ടാകും. പ്രധാന ബസിനെ അനുഗമിച്ച് മറ്റൊരു ബസും ഉണ്ട്. ഇതിൻ്റെ ഡ്രൈവർമാർ സിറ്റി ഡിപ്പോയിലെ എച്ച് നവാസും, പേരൂർക്കട ഡിപ്പോയിലെ വി ശ്രീജേഷുമാണ്.