കൊല്ലം : ഒരുപക്ഷേ, ഇതുവരെയും മറ്റാർക്കും ലഭിച്ചിട്ടില്ലാത്ത ഒരു യാത്രയയപ്പാണ് വി എസ് അച്യുതാനന്ദന് ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് ദർബാർ ഹാളിൽ നിന്നും ഇറങ്ങിയത് മുതൽ, കഴക്കൂട്ടം കഴിഞ്ഞ്, മംഗലപുരം കഴിഞ്ഞ്, കോരാണി കഴിഞ്ഞ്, ആറ്റിങ്ങലും ആലംകോടും കഴിഞ്ഞ് ഇപ്പോൾ കൊല്ലം കടക്കുന്നിടം വരെ ജനസാഗരം അലയടിക്കുകയായായിരുന്നു തങ്ങളുടെ പ്രിയപ്പെട്ട സഖാവിനെ കാണാൻ. (VS Achuthanandan mourning procession )
രാത്രിയെന്നോ മഴയെന്നോ ഇല്ലാതെ, കുട്ടികളെന്നോ വയോധികരെന്നോ ഇല്ലാതെ ഓരോരുത്തരും ആ മുഖം ഒരു നോക്ക് കാണാൻ അവിടെ തിങ്ങി നിറഞ്ഞു. രാത്രി 10 മണിക്ക് ആലപ്പുഴയിൽ എത്തേണ്ടിയിരുന്ന വിലാപയാത്ര 16 മണിക്കൂർ കഴിഞ്ഞും കൊല്ലത്തായി.
ജന്മനാട് അദ്ദേഹത്തെ കാത്തിരിക്കുകയാണ്. ഭൗതിക ശരീരം ആദ്യം പുന്നപ്ര പറവൂരിലെ വീട്ടിലും പിന്നീട് തിരുവമ്പാടിയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനം നടത്തുകയും ചെയ്യും. വൈകുന്നേരത്തോടെയാണ് സംസ്ക്കാരം.