
റായ്പൂർ: ഇൻഡിഗോ വിമാനത്തിന് നേരെ ഉയർന്ന ബോംബ് ഭീഷണി വ്യാജം. സംഭവത്തെ തുടർന്ന് ഒരു യാത്രക്കാരനെ കസ്റ്റഡിയിലെടുത്ത് പോലീസ്. വ്യാഴാഴ്ച നാഗ്പൂരിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള ഇൻഡിഗോ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് അടിയന്തരമായി റായ്‌പൂരിൽ ഇറക്കിയിരുന്നു. സംഭവത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഭീഷണി വ്യാജമാണെന്ന് സ്ഥിതികരിക്കുന്നത്. ഭീഷണിയെത്തുടർന്ന് 187 യാത്രക്കാരും ആറ് ജീവനക്കാരുമായി വിമാനം സ്വാമി വിവേകാനന്ദൻ വിമാനത്താവളത്തിൽ രാവിലെ 9 മണിക്ക് ശേഷം അടിയന്തരമായി ഇറക്കിയതായിരുന്നു.(IndiGo flight bomb threat)
ലാൻഡിംഗ് കഴിഞ്ഞയുടനെ നിർബന്ധിത സുരക്ഷാ പരിശോധനകൾക്കായി ഐസൊലേഷൻ ബേയിലേക്ക് വിമാനം കൊണ്ടുപോയി. പോലീസിന്റെയും ബോംബ് സ്ക്വാഡിന്റെയും പൂർണ്ണമായ പരിശോധനയ്ക്ക് ശേഷം ബോംബ് ഭീഷണി വ്യാജമാണെന്ന കണ്ടെത്തി. ബോംബ് ഭീഷണിയെ കുറിച്ച അറിയിച്ച യാത്രക്കാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. ഉച്ചയ്ക്ക് 12 മണിയോടെയാണ് വിമാനം കൊൽക്കത്തയിലേക്ക് പുറപ്പെട്ടതെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.