
മാഹി: ലാഭത്തിന് ഇന്ധനം വാങ്ങാൻ മാഹിയിലേയ്ക്ക് പോകുന്നവർക്ക് വൻ തിരിച്ചടിയോടെ നാളെ മുതൽ പെട്രോൾ, ഡീസൽ വില ഉയരും(Fuel Prices Will Rise From Tomorrow). കുറഞ്ഞ നിരക്കിൽ പെട്രോളും ഡീസലും വാങ്ങാൻ മാഹിയിലേയ്ക്ക് വാഹനവുമായി പോകുന്നവർക്ക് വൻ തിരിച്ചടിയാണ് നേരിടേണ്ടി വരിക.
കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലെ പരിഷ്‌കരിച്ച മൂല്യ വർദ്ധിത നികുതിയുടെ (വാറ്റ്) ഭാഗമായാണ് വില കൂടുന്നത്. ഇത് വഴി ജനുവരി ഒന്ന് മുതൽ മാഹിയിൽ ഇന്ധന വില ലിറ്ററിന് മൂന്നര രൂപയോളം വർദ്ധിക്കും. പുതുച്ചേരിയിൽ പുതുവർഷത്തിലാണ് ഇന്ധനത്തിനുള്ള വാറ്റ് വർദ്ധിപ്പിക്കുന്നത്. പെട്രോളിന് 2.44 ശതമാനവും ഡീസലിന് 2.57 ശതമാനവുമാണ് വാറ്റ് ഉയരുന്നത്. മാഹിയിലെ പെട്രോൾ നികുതി 13.32 ശതമാനത്തിൽ നിന്ന് 15.74 ശതമാനമായും ഉയരും. ഡീസൽ നികുതി 6.91 ശതമാനത്തിൽ നിന്ന് 9.52 ശതമാനമായാണ് വർദ്ധിക്കുക. ലെഫ്‌റ്റനന്റ് ഗവർണർ കെ കൈലാഷ്‌നാഥനാണ് കഴിഞ്ഞ വെള്ളിയാഴ്‌ച തീരുമാനം അറിയിച്ചത്.
2021ലാണ് ഇതിന് മുൻപ് പുതുച്ചേരിയിൽ വാറ്റ് വർദ്ധനവുണ്ടായത്. കേരളത്തിലെ പെട്രോളിന് ലിറ്ററിന് 105 രൂപയായിരിക്കെ മാഹിയിലെ നിരക്ക് 92 രൂപയാണ്. 13.93 പൈസയാണ് ലാഭം. അതിനാൽ തന്നെ കേരളത്തിൽ നിന്നടക്കം നിരവധി പേരാണ് ഇന്ധനമടിക്കാൻ മാഹിയിലെത്തുന്നത്. ഇതിനാണ് ഇപ്പോൾ തിരിച്ചടിയാവുന്നത്. കൃത്യമായ വിലവർദ്ധനവ് എത്രയാണെന്ന് ഇന്ന് അർദ്ധരാത്രിയോടെയാവും അറിയാൻ സാധിക്കുക. പുതുച്ചേരിയിൽ ഓരോ മേഖലയിലും വ്യത്യസ്തമായാണ് ഇന്ധനവില ഉയരുന്നത്. ഇതിൽ മാഹിയിലാണ് ഏറ്റവും വില ഉയരുന്നതെന്നാണ് വിവരം.