ഗസ്സയിലെ രണ്ട് ആശുപത്രികൾ കൂടി ഒഴിയണമെന്ന് ഇസ്രായേലിന്റെ അന്ത്യശാസനം; ആക്രമണം നിർത്തണമെന്ന് യു.എൻ
ഗസ്സ: വടക്കൻ ഗസ്സയിലെ രണ്ട് ആശുപത്രികൾ കൂടി ഒഴിയണമെന്ന അന്ത്യശാസനവുമായി ഇസ്രായേൽ. വടക്കൻ ഗസ്സയിലെ നിർണായകമായ രണ്ട് ആശുപത്രികളിൽ നിന്ന് രോഗികളേയും ജീവനക്കാരേയും ഒഴിപ്പിക്കണമെന്നാണ് ഇസ്രായേലിന്റെ നിർദേശം. അതേസമയം, ആരോഗ്യകേന്ദ്രങ്ങൾ ആക്രമിക്കുന്നത് നിർത്തണമെന്ന് യുണൈറ്റഡ് നേഷൻസ് ഇസ്രായേലിനോട് ആവശ്യം ഉന്നയിച്ചു.
ബെയ്ത് ലാഹ്യയിലെ ഇന്തോനേഷ്യൻ ആശുപത്രിയെ ഇസ്രായേൽ സൈന്യം വളഞ്ഞിട്ടുണ്ട്. ഇത് കൂടാതെ ജബാലിയയിലെ അൽ-അദ്‍വ ആശുപത്രിയും ഒഴിയണമെന്ന് ഇസ്രായേൽ ആവശ്യപ്പെട്ടുവെന്നാണ് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നത്. കമാൽ അദ്വാൻ ആശുപത്രിയുടെ തകർച്ചയോടെ ഇന്തോനേഷ്യൻ, അൽ-അവ്ദ ആശുപത്രികളെയാണ് ഫലസ്തീനിലെ ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത്. കമാൽ അദ്‍വാൻ ആശുപത്രി തകർന്നപ്പോൾ ദുരിതത്തിലായവർ ഇന്തോനേഷ്യൻ, അൽ-അദ്‍വ ആശുപത്രികളിലാണ് അഭയം തേടിയിരുന്നത്. ഗുരുതരമായി പരിക്കേറ്റ കുട്ടികൾ ഉൾപ്പടെയുള്ളവരാണ് ആശുപത്രികളിൽ കഴിയുന്നത്.
അതേസമയം, ഒന്നര വർഷത്തോളം നീണ്ട കനത്ത ആക്രമണത്തിൽ ഹമാസിന്റെയും ഹിസ്ബുല്ലയുടെയും കുന്തമുനയൊടിച്ച ഇസ്രായേലിന് തിരിച്ചടിയായി ഹൂതി വിമതർ എത്തുന്നുവെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. യമൻ തലസ്ഥാനമായ സൻആ ആസ്ഥാനമായ ഹൂതി വിമതരുടെ നിരന്തര മിസൈൽ, ഡ്രോൺ ആക്രമണം ചെറുക്കാനാകാതെ പ്രതിസന്ധിയിലായിരിക്കുകയാണ് ഇസ്രായേൽ.