ന്യൂഡല്‍ഹി: ലോക്സഭയിലെ വഖഫ് ഭേദഗതി ബിൽ ചർച്ചയിൽ പങ്കെടുക്കാതെ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. ലോക്സഭയിൽ ഉണ്ടായിട്ടും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ചർച്ചയിൽ പങ്കെടുക്കുകയോ സംസാരിക്കുകയോ ചെയ്തില്ല. പ്രിയങ്ക ഗാന്ധി ലോക്സഭയിലേക്ക് എത്തിയതുമില്ല.
എക്‌സിലൂടെ മാത്രമായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം, "വഖഫ് ഭേദഗതി ബിൽ മുസ്ലീങ്ങളെ അരികുവത്കരിക്കാനുള്ള ആയുധമാണ്. അവരുടെ വ്യക്തിനിയമങ്ങളും സ്വത്തവകാശങ്ങളും കവർന്നെടുക്കുകയാണ് ഇതിന്റെ ലക്ഷ്യം." - എന്നാണ് രാഹുൽ ഗാന്ധി എക്സില്‍ കുറിച്ചത്.
അംഗങ്ങൾക്ക് പാർലമെൻറിൽ എത്താൻ കോൺഗ്രസ് വിപ്പ് നല്കിയിട്ടും പ്രിയങ്ക എത്താതിരുന്നത് ചര്‍ച്ചയാകുന്നുണ്ട്. "ഗൗരവമായുള്ള കാര്യങ്ങൾക്കെല്ലാതെ ആരെങ്കിലും വോട്ടെടുപ്പിൽ പങ്കെടുക്കാതെ വിട്ടുനിൽക്കുന്നത് ഉത്കണ്ഠ സൃഷ്ടിക്കുന്നതാണ്. അത്തരം നടപടികളോട് യോജിക്കാനാവില്ല. ഞങ്ങളുടെ പാർട്ടിയുടെ ഏറ്റവും സുപ്രധാന സമ്മേളനം മധുരയിൽ നടക്കുമ്പോൾ അതൊഴിവാക്കിയാണ് ഞങ്ങൾ ഇവിടെ എത്തിയത്. മധുരയിലേക്ക് പോയവർ വരെ തിരിച്ചുവന്ന് ചർച്ചയിലും വോട്ടെടുപ്പിലും പങ്കെടുത്തു." - എന്നും ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു. എന്തുകൊണ്ട് പങ്കെടുത്തില്ല എന്നതിന് വിശദീകരണം നല്‍കേണ്ടത് അവര്‍ തന്നെയാണെന്നും ബ്രിട്ടാസ് സൂചിപ്പിച്ചു.
അതേസമയം, വഖഫ് ഭേദഗതി ബിൽ ഇന്ന് രാജ്യസഭയിൽ അവതരിപ്പിച്ചേക്കും. 14 മണിക്കൂർ നീണ്ട ചർച്ചയ്ക്കൊടുവിലാണ് വഖഫ് നിയമ ഭേദഗതി ബിൽ ലോക്സഭയിൽ പാസാക്കിയത്. ബില്ലിനെ 288 പേർ അനുകൂലിക്കുകയും 232 പേർ എതിർക്കുകയും ചെയ്തു. പ്രതിപക്ഷത്തിന്റെ എല്ലാ ഭേദഗതികളും വോട്ടിനിട്ട് തള്ളുകയായിരുന്നു. കേന്ദ്രനിയമ മന്ത്രി കിരണ്‍ റിജിജുവാണു ബിൽ സഭയിൽ അവതരിപ്പിച്ചത്.