ചെന്നൈ: 2026 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കച്ച മുറുക്കുകയാണ് തമിഴ്നാട്ടിലെ മുന്നണികൾ. അധികാരം നിലനിർത്താൻ ഡിഎംകെയുടെ നേതൃത്വത്തിലുള്ള സെക്യുലർ പ്രോഗസീവ് അലയൻസിന്റെ വമ്പൻ പ്രഖ്യാപനങ്ങൾ വരും ദിവസങ്ങളിൽ ഉണ്ടായേക്കും. 2026ലെ പൊങ്കലിന് തമിഴ്നാട്ടിലെ ജനങ്ങളെ കാത്തിരിക്കുന്നത് രാഷ്ട്രീയം പറയുന്ന സിനിമകളായിരിക്കും. 2026 പൊങ്കൽ റിലീസിന് ഒരുങ്ങുന്ന രണ്ട് ചിത്രങ്ങളെ സംബന്ധിച്ചുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തവരുന്നത്. ‘ദളപതി’ വിജയ് അവസാനമായി നായകനാകുന്ന ‘ജനനായകൻ’, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ്സ് വിതരണം ചെയ്യുന്ന ശിവകാർത്തികേയൻ നായകനാകുന്ന ‘പരാശക്തി’ എന്നീ ചിത്രങ്ങളാണ് പൊങ്കലിന് റിലീസിനൊരുങ്ങുന്നത്. രാഷ്ട്രീയത്തെ പ്രതിപാദിക്കുന്ന ഈ രണ്ടു സിനിമകളും 2026 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിഗ് സ്ക്രീനിലും ശക്തി തെളിയിക്കുമെന്നാണ് വിശ്വാസം.
കഴിഞ്ഞ വർഷം രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അഭിനയ ജീവിതം അവസാനിപ്പിക്കുമെന്ന് വിജയ് പ്രഖ്യാപിച്ചത്. 2026 നിയമസഭാ തിരഞ്ഞെടുപ്പിലൂടെ തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണായകമായ മാറ്റങ്ങൾക്കാണ് വിജയ് കരുനീക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇതോടെയാണ് ‘ദളപതി 69’ എന്നു പേരിട്ടുവിളിച്ചിരുന്ന ‘ജനനായകൻ’ വിജയ്‌യുടെ സിനിമാ ജീവിതത്തിലെ അവസാനത്തേതാകുമെന്ന് പറയുന്നത്. ജനനായകന്റെ കഥയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ രഹസ്യമാണെങ്കിലും ഒരു പൊളിറ്റിക്കൽ ത്രില്ലർ ആയിരിക്കും സിനിമയെന്നാണ് വിവരം.
വിജയ്‌യുടെ അവസാന സിനിമയായതുകൊണ്ടുതന്നെ യഥാർഥ തമിഴക രാഷ്ട്രീയ വിഷയങ്ങളുമായി ചിത്രത്തിന്റെ കഥയ്ക്ക് ബന്ധമുണ്ടാകാമെന്നാണ് വിലയിരുത്തൽ. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തന്റെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പ്രചാരണവേദിയായി ‘ജനനായകൻ’ മാറുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
ശിവകാർത്തികേയൻ നായകനാകുന്ന പരാശക്തിയുടെ വിതരണാവകാശമാണ് ഉദയനിധി സ്റ്റാലിന്റെ നേതൃത്വത്തിലുള്ള റെഡ് ജയന്റ് മൂവീസ് നേടിയിരിക്കുന്നത്. യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു ‘രാഷ്ട്രീയ സിനിമ’ തന്നെയാണ് പരാശക്തിയെന്നാണ് അണിയറ പ്രവർത്തകർ വിശേഷിപ്പിക്കുന്നത്. 1965ൽ തമിഴ്നാട്ടിൽ നടന്ന ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങളെ അടിസ്ഥാനമാക്കിയാണ് സിനിമയുടെ കഥ. കേന്ദ്രത്തിന്റെ ത്രിഭാഷാ നയത്തെ ഭരണകക്ഷിയായ ഡിഎംകെ എതിർക്കുന്ന കാലഘട്ടത്തിൽ തന്നെയാണ് 60 വർഷം മുൻപ് നടന്ന ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തെ ഡിഎംകെ വീണ്ടും പരാശക്തിയിലൂടെ കാണിക്കുന്നത്.
1952-ൽ ഉദയനിധിയുടെ മുത്തച്ഛനും തമിഴ്നാട് മുൻമുഖ്യമന്ത്രിയുമായ കരുണാനിധി എഴുതി നടൻ ശിവാജി ഗണേശനെ നായകനാക്കി പുറത്തിറങ്ങിയ പഴയ ‘പരാശക്തി’ കോളിവുഡിന്റെ ചരിത്രത്തിലെ തന്നെ നാഴികക്കല്ലായി മാറിയ ചിത്രമാണ്. പുതിയ ‘പരാശക്തി’ ഒരു സിനിമ എന്നതിനപ്പുറം തമിഴ്നാടിന്റെ ദ്രാവിഡ രാഷ്ട്രീയം കൃത്യമായി എടുത്തുകാണിക്കുമെന്നാണ് വിലയിരുത്തൽ.
അണ്ണാ ഡിഎംകെ സ്ഥാപകനും മുൻമുഖ്യമന്ത്രിയുമായ എംജിആർ തമിഴ്നാട്ടിലെ ജനങ്ങളോട് ഒരു കാലഘട്ടത്തിൽ സംസാരിച്ചിരുന്നത് തന്റെ സിനിമകളിലൂടെയായിരുന്നു. ജനനായകനിലൂടെ വിജയ്‌യും ‘പരാശക്തി’യിലൂടെ ഉദയനിധിയും പഴയ എംജിആർ – കരുണാനിധി ഫോർമുല പിന്തുടരുമോ? എന്തായാലും തമിഴകം വീണ്ടും രാഷ്ട്രീയ – സിനിമ കൂടിച്ചേരലുകൾക്കു വേദിയാകുകയാണ്.