
കാഠ്മണ്ഡു: കഴിഞ്ഞ ദിവസം പുലർച്ചെ നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ഉണ്ടായ ഭൂകമ്പത്തിൽ മരണം 126 കവിഞ്ഞു(Tibetan Earthquake). 188 പേർക്ക് പരിക്കേറ്റു. ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുന്നതായാണ് വിവരം.
പടിഞ്ഞാറൻ ചൈനയിൽ നിന്നും രക്ഷാപ്രവർത്തനത്തിനായി 14,000 രക്ഷാപ്രവർത്തകർ ടിബറ്റിലെത്തി. യു.എസ് ജിയോളജിക്കൽ സർവേയുടെ കണക്കുകൾ പ്രകാരം 10 കിലോമീറ്റർ (ആറ് മൈൽ) ആഴത്തിൽ, 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം നേപ്പാളിലും ടിബറ്റിൻ്റെ അയൽ രാജ്യമായ ഇന്ത്യയുടെ ചില ഭാഗങ്ങളിലും അനുഭവപ്പെട്ടു. ഭൂകമ്പത്തിൽ ആയിരകണക്കിന് വീടുകൾ തകർന്നു. ഇതിനിടയിൽ നിന്നും 400-ലധികം ആളുകളെ രക്ഷപ്പെടുത്തിയതായി ചൈനീസ്സ്റ്റേറ്റ് മീഡിയ അവകാശപെടുന്നു.
കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. ഇനിയും മരണസംഖ്യ ഉയർന്നേക്കാമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. നേപ്പാൾ-ടിബറ്റ് അതിർത്തിയായ 'സിഗാസെ' പ്രദേശത്ത് ഇന്നലെ പുലർച്ചെ 6.35 നാണ് ആദ്യ ഭൂകമ്പമുണ്ടായത്. നേപ്പാൾ- ടിബറ്റ് അതിർത്തിയിൽ ലൊബുചെയിൽ നിന്നു 93 കിലോമീറ്റർ വടക്കു കിഴക്കാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.