

ന്യൂയോർക്ക്: ലെബനാനിൽ ഇസ്രോയേൽ നടത്തിയ പേജർ ആക്രമണത്തെപ്പറ്റി യു.എസിന് നേരത്തെ വിവരം ലഭിച്ചുവെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവ്. അടുത്തിടെ ലബനാനിൽ പേജറുകൾ പൊട്ടിത്തെറിച്ച് നിരവധി ആളുകൾ മരിക്കുകയും പരിക്കേൽക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതേപ്പറ്റി അറിയില്ലെന്നായിരുന്നു യു.എസിന്റെ വാദം.
ആക്രമണത്തിന്റെ വിവരങ്ങൾ പാശ്ചാത്യമാധ്യമങ്ങൾക്ക് വിശദമായി കിട്ടിയത് യു എസിന് ഇക്കാര്യത്തെ കുറിച്ച് അറിയാമായിരുന്നുവെന്നതിന്റെ ഉദാഹരണമാണ്. അമേരിക്ക എല്ലായിപ്പോഴും എല്ലാം നിഷേധിക്കാറാണ് പതിവെന്നും സത്യം മൂടിവെക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്താറുണ്ടെന്നും അദ്ദേഹം വിമർശനം ഉന്നയിച്ചു.
ലെബനാനിലുടനീളം മനുഷ്യത്വരഹിതമായ ആക്രമണമാണ് ഇസ്രായേൽ നടത്തിയതെന്നും അതിനെ അംഗീകരിക്കാനാവില്ലെന്നും സെർജി വ്യക്തമാക്കി. അമേരിക്കൻ ആയുധമുപയോഗിച്ച് ഫലസ്തീൻ ജനതയെ കൊന്നൊടുക്കുന്നത് ഉടനടി അവസാനിപ്പിക്കണമെന്നും യു.എൻ ജനറൽ അസംബ്ലിയിൽ അദ്ദേഹം പറഞ്ഞു.