
ദമസ്കസ്: വിമതസേന സിറിയൻ തലസ്ഥാനമായ ദമസ്കസിനടുത്തെത്തി. ഓരോ നിമിഷവും ദമസ്കസിൽ ബശ്ശാറുൽ അസദ് ഭരണകൂടം വീഴാനുള്ള സാധ്യത വര്ധിക്കുകയാണെന്ന് അമേരിക്കൻ അധികൃതർ തന്നെ വ്യക്തമാക്കുന്നു. രാജ്യം വിടുമെന്ന അഭ്യൂഹങ്ങൾ തള്ളി പ്രസിഡന്റ് ബശ്ശാറുൽ അസദ്. ഹിംസ് നഗരവും വിമതർ പൂർണമായും പിടിച്ചെടുത്തു. ദമസ്കസിനെ ബശ്ശാറുൽ അസദിന്റെ ശക്തികേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന നഗരമാണ് ഹിംസ്.
ആഭ്യന്തര കലാപത്തിന്റെ ആരംഭ കേന്ദ്രമായ ദറാ പ്രവിശ്യയും വിമതർ വീഴ്ത്തി. മറ്റ് വിമത സംഘങ്ങൾ ലബനാൻ- ഇറാഖ് അതിർത്തികളുടെ നിയന്ത്രണവും പിടിച്ചെടുത്തു. ഇറാന്റെയും റഷ്യയുടെയും ശീഈ സായുധവിഭാഗങ്ങളുടെയും സഹായത്തോടെയാണ് നേരത്ത ഇവിടെ നിന്ന് വിമതരെ ബശ്ശാറുൽ അസദിന്റെ സൈന്യം തുരത്തിയിരുന്നത്. ആ പ്രദേശങ്ങളെല്ലാമാണ് വിമതർ ഇപ്പോൾ തിരിച്ചുപിടിക്കുന്നത്.
കലാപം രൂക്ഷമായ അവസ്ഥയിൽ ഇനിയൊരു അറിയിപ്പ് ലഭിക്കും വരെ സിറിയയിലേക്ക് യാത്ര ചെയ്യരുതെന്നാണ് ഇന്ത്യൻ പൗരൻമാർക്ക് കേന്ദ്രസർക്കാറിന്റെ മുന്നറിയിപ്പ് . സിറിയയിലുള്ള ഇന്ത്യൻ പൗരന്മാരോട് വേഗം നാട്ടിലേക്ക് മടങ്ങാനും വിദേശകാര്യ മന്ത്രാലയം നിർദേശം നൽകി. എംബസിയെ ബന്ധപ്പെടാനുള്ള ഹെൽപ്പ് ലൈൻ നമ്പറും പുറത്തുവിട്ടു.