കൊച്ചി: പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞുവെന്ന പരാതിയിൽ ഗായകൻ എം.ജി.ശ്രീകുമാറിന് 25,000 രൂപ പിഴ ചുമത്തി നോട്ടീസ്. കൊച്ചി കായലിലേക്ക് മുളവുകാട് പഞ്ചായത്തിലെ ഒരു വീട്ടിൽ നിന്ന് മാലിന്യപ്പൊതി വീഴുന്നതു മൊബൈലിൽ പകർത്തിയ വിനോദസഞ്ചാരിയുടെ വിഡിയോയാണ് എംജിയെ കുരുക്കിയത്. വിഡിയോയുടെ ദൃശ്യവും ദിവസവും സമയവും സ്ഥലവും പരിശോധിച്ച് പഞ്ചായത്ത് അധികൃതരാണ് നോട്ടിസ് നൽകിയത്. ശ്രീകുമാറിന്റെ വീട്ടിൽ നിന്നാണു മാലിന്യം വലിച്ചെറിയുന്നതെന്നു വിഡിയോയിൽ വ്യക്തമാണെങ്കിലും ആരാണെന്നത് തിരിച്ചറിയാനാവില്ല. എന്തായാലും ഗായകൻ കഴിഞ്ഞ ദിവസം പിഴ ഒടുക്കിയിട്ടുണ്ട്.
നാലു ദിവസം മുൻപ് സമൂഹമാധ്യമത്തിൽ മന്ത്രി എം.ബി.രാജേഷിനെ ടാഗ് ചെയ്താണ് വിഡിയോ പോസ്റ്റ് ചെയ്തത്. പൊതുസ്ഥലത്തു മാലിന്യം വലിച്ചെറിയുന്നതുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാനുള്ള 94467 00800 എന്ന സർക്കാരിന്റെ വാട്സാപ് നമ്പറിലേക്ക് തെളിവു സഹിതം പരാതി നൽകിയാൽ നടപടി ഉണ്ടാകുമെന്നും മന്ത്രി മറുപടി നൽകി. തുടർന്ന് പരാതി ചെന്നതോടെ തദ്ദേശ വകുപ്പിലെ കൺട്രോൾ റൂമിന്റെ നിർദേശപ്രകാരം അന്നുതന്നെ പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി പരിശോധിച്ച് കാര്യം സ്ഥിരീകരിക്കുകയായിരുന്നു.
ഇതിനു പിന്നാലെ പഞ്ചായത്ത് രാജ് ആക്ടിലെ ബന്ധപ്പെട്ട വകുപ്പു പ്രകാരം പിഴ ഒടുക്കാൻ നോട്ടിസും നൽകി. പിന്നീട് പരാതിക്കാരനെ മന്ത്രി തന്നെ സമൂഹമാധ്യമം വഴി അറിയിച്ചു. പിഴ അടച്ചു കഴിയുമ്പോൾ ഈ വിവരം തെളിവു സഹിതം നൽകിയ ആൾക്ക് പാരിതോഷികം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.