മുംബൈ: നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിൽ ബാന്ദ്ര പൊലീസ് കുറ്റപത്രം സമർപ്പിച്ചു. പ്രതി മുഹമ്മദ് ഷെരിഫുൾ ഇസ്‌ലാം ഷെഹ്സാദ് മോഷണ ശ്രമത്തിനിടെ നടത്തിയ ആക്രമണമാണെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ശാസ്ത്രീയ തെളിവുകളും സമർപ്പിച്ചിട്ടുണ്ട്. പ്രതിയിലേക്കു എത്തിച്ച തെളിവുകളും ശാസ്ത്രീയ റിപ്പോർട്ടുകളും ഉള്‍പ്പെടെ ആയിരം പേജുള്ള കുറ്റപത്രമാണു ബാന്ദ്ര കോടതിയിൽ സമർപ്പിച്ചത്.
സംഭവസ്ഥലത്തുനിന്നു കണ്ടെത്തിയ കത്തിയുടെ ഭാഗങ്ങളും പ്രതിയുടെ പക്കലുള്ള കത്തിയും സെയ്ഫ് അലിഖാനെ കുത്തിയ കത്തിയും ഒന്നാണെന്ന് ഫൊറൻസിക് പരിശോധനയില്‍ വ്യക്തമായിട്ടുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു. കൂടാതെ, പ്രതിയുടെ ഇടതു കൈയുടെ വിരലടയാളവും സംഭവസ്ഥലത്തുനിന്നു കണ്ടെത്തിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളും മറ്റു ഫൊറൻസിക് തെളിവുകളും പ്രതിയെ സ്ഥിരീകരിക്കാൻ പൊലീസിനു സഹായകമായെന്നും കുറ്റപത്രത്തിൽ പറയുന്നു.
ജനുവരി 16 നാണു ബാന്ദ്രയിലെ സെയ്ഫ് അലിഖാന്റെ വസതിയിൽ അതിക്രമിച്ചു കയറിയ പ്രതി നടനെ കുത്തിപ്പരുക്കേൽപ്പിച്ചത്. തുടർന്ന് താനെയിൽ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്.