ന്യൂഡൽഹി: കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയുടെ പൗരത്വം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ കേന്ദ്രത്തിന് നാലാഴ്ചത്തെ സമയം നല്‍കി അലഹബാദ് ഹൈക്കോടതി. ബിജെപി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. ഏപ്രില്‍ 21-ന് കോടതി അടുത്ത വാദം കേള്‍ക്കും.
2019 ല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയ പരാതിയില്‍, രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് അധികാരികള്‍ക്ക് സമര്‍പ്പിച്ച രേഖകളില്‍ താന്‍ ബ്രിട്ടീഷ് പൗരനാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെന്ന് സുബ്രഹ്‌മണ്യന്‍ സ്വാമി ആരോപിച്ചു. ബ്രിട്ടീഷ് പാസ്പോര്‍ട്ട് കൈവശം വയ്ക്കുന്നത് ഇന്ത്യന്‍ ഭരണഘടനയും പൗരത്വനിയമവും ലംഘിക്കുന്നതിന് തുല്യമാണെന്നും സുബ്രഹ്‌മണ്യന്‍ സ്വാമി വാദിച്ചു. രാഹുല്‍ ഗാന്ധിയുടെ ബ്രിട്ടീഷ് പൗരത്വത്തെക്കുറിച്ച് വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് സുബ്രഹ്‌മണ്യന്‍ സ്വാമി കോടതിയെ അറിയിച്ചു. എന്നാല്‍ രാഹുല്‍ ഗാന്ധി ഇതിന് മറുപടി നല്‍കിയില്ല.
തുടര്‍ന്ന് സ്വാമിയുടെ ഹര്‍ജിയുടെയും മന്ത്രാലയത്തിന് സമര്‍പ്പിച്ച നിവേദനത്തിന്റെയും സ്ഥിതി അറിയിക്കാന്‍ കോടതി കേന്ദ്രത്തിന്റെ അഭിഭാഷകനോട് ആവശ്യപ്പെടുകയായിരുന്നു.
ലോക്സഭയിലെ പ്രതിപക്ഷ നേതാവിന്റെ പൗരത്വം സംബന്ധിച്ച് കേന്ദ്രം ഒരു സ്റ്റാറ്റസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതുണ്ട്. ഈ സ്റ്റാറ്റസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രം, രണ്ടുമാസത്തെ സമയം ആവശ്യപ്പെട്ടിരുന്നു.