

തിരുവനന്തപുരം: അയ്യപ്പ ഭക്തിഗാനത്തെയും ശരണമന്ത്രത്തെയും അധിക്ഷേപിക്കുന്ന തരത്തിൽ പാരഡി ഗാനം നിർമ്മിച്ച സംഭവത്തിൽ നാലുപേർക്കെതിരെ തിരുവനന്തപുരം സൈബർ പോലീസ് കേസെടുത്തു. 'പോറ്റിയേ കേറ്റിയേ' എന്ന ഗാനത്തിന്റെ രചയിതാവ്, ഗായകൻ എന്നിവരടക്കം നിർമ്മാണത്തിൽ പങ്കാളികളായവർക്കെതിരെയാണ് നടപടി.
മതവികാരം വ്രണപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ബോധപൂർവ്വം അയ്യപ്പ ഭക്തിഗാനത്തെയും ശരണമന്ത്രത്തെയും വികലമായി ചിത്രീകരിച്ചു. ഇന്റർനെറ്റ് മാധ്യമങ്ങളിലൂടെ ഇത് പ്രചരിപ്പിച്ചത് വിശ്വാസി സമൂഹത്തിനിടയിൽ പ്രതിഷേധത്തിന് കാരണമായി എന്നിങ്ങനെയാണ് എഫ്‌ഐആറിൽ പരാമർശിക്കുന്നത്. തിരുവാഭരണ പാത സംരക്ഷണ സമിതി സെക്രട്ടറി പ്രസാദ് കുഴിക്കാല നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
മതവികാരം വ്രണപ്പെടുത്തിയതിനും ഐടി ആക്ട് പ്രകാരമുള്ള വകുപ്പുകളും ചേർത്താണ് സൈബർ പോലീസ് കേസെടുത്തിരിക്കുന്നത്.
ശരണമന്ത്രത്തെ വികലമാക്കിയ നടപടിക്കെതിരെ കടുത്ത നടപടി വേണമെന്ന് സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം പരസ്യമായി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഡി.ജി.പി പരാതി സൈബർ ഓപ്പറേഷൻസ് വിഭാഗത്തിന് കൈമാറുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തത്.
ശബരിമല തീർത്ഥാടന കാലത്ത് ഇത്തരത്തിലുള്ള പാരഡി ഗാനങ്ങൾ പ്രചരിപ്പിക്കുന്നത് ക്രമസമാധാന പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്ന് പോലീസ് നിരീക്ഷിക്കുന്നു.