
അങ്കാറ: ഗസയിൽ നടക്കുന്ന വംശഹത്യക്ക് ഇസ്രായേൽ വലിയ വില കൊടുക്കേണ്ട വരുമെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ. ഗസയിലെ കശാപ്പുകാരനെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിനെ വിളിച്ച ഉർദുഗാൻ, അഡോൾഫ് ഹിറ്റ്‌ലറുമായി നെതന്യാഹുവിനെ വീണ്ടും താരതമ്യം ചെയ്യുകയും ചെയ്തു. ഗസയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യ ഒരുവർഷം പിന്നിട്ട പശ്ചാത്തലത്തിലായിരുന്നു ഉർദുഗാൻ നടത്തിയ പരാമർശം.
'ഒക്‌ടോബർ 7 മുതൽ കൊലയാളി ഭരണകൂടമായ ഇസ്രായേൽ കൂട്ടക്കൊല ചെയ്ത പതിനായിരക്കണക്കിന് ജനങ്ങളെ ഞാൻ ദുഃഖത്തോടെ ഓർക്കുന്നു.ജീവിതപങ്കാളികളെയും കുട്ടികളെയും കുടുംബങ്ങളെയും നഷ്ടപ്പെട്ട ഹൃദയം തകർന്ന ഗസയിലെയും ഫലസ്തീനിലെയും ലബനാനിലെയും സഹോദരീ സഹോദരന്മാർക്ക് പിന്തുണ നൽകുകയും ചെയ്യുന്നുവെന്ന് എക്സിലെഴുതിയ കുറിപ്പിൽ അദ്ദേഹം പറഞ്ഞു.