
ജൂതരുടെ ശക്തമായ എതിര്‍പ്പ് കാരണം ഗസ്സയില്‍ കൊല്ലപ്പെട്ട ക്രിസ്ത്യന്‍ ഇസ്രയേലി സൈനികന്റെ ശവകുടീരത്തിലെ കുരിശ് മറച്ചതായി വിവരം. യുദ്ധത്തില്‍ കൊല്ലപ്പെട്ട ഡേവിഡ് ബോഗ്ഡാനോവ്‌സ്‌കി എന്ന ക്രിസ്ത്യൻ സൈനികന്റെ മൃതദേഹം ഹൈഫ മിലിറ്ററി സെമിത്തേരിയിലാണ് അടക്കിയിരിക്കുന്നത്. ശവകുടീരത്തില്‍ വെച്ചിരുന്ന കുരിശ് ഒന്നുകില്‍ നീക്കം ചെയ്യുകയോ അല്ലെങ്കില്‍ അവിടെ നിന്ന് മൃതദേഹം മാറ്റുകയോ ചെയ്യണമെന്ന് പ്രതിരോധ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
ശവകുടീരത്തില്‍ കുരിശ് സ്ഥാപിക്കുന്നത് തങ്ങളുടെ വിശ്വാസത്തിനെതിരാണെന്നും സെമിത്തേരിയില്‍ വന്ന് പ്രാര്‍ത്ഥിക്കാനുള്ള തങ്ങളുടെ അവകാശങ്ങളെ ലംഘിക്കുന്നത് ആണെന്നും ചില ജൂത കുടുംബങ്ങള്‍ പരാതിപ്പെട്ടിരുന്നു. തങ്ങളുടെ പ്രീയപ്പെട്ടവന്റെ ശവകുടീരത്തിലെ കുരിശ് മറച്ചുവച്ചിരിക്കുന്നതായി കണ്ടെന്നും തങ്ങള്‍ക്ക് വല്ലാതെ അപമാനിക്കപ്പെട്ടതായി തോന്നിയെന്നും കൊല്ലപ്പെട്ട സൈനികന്റെ കുടുംബം ഇസ്രയേലിലെ മാധ്യമങ്ങളോട് വ്യക്തമാക്കി. ആ ശവകുടീരത്തിലെ കുരിശടയാളം തങ്ങളുടെ പ്രിയ പുത്രന്റെ വ്യക്തിത്വത്തിന്റേയും വിശ്വാസത്തിന്റേയും അടയാളമാണെന്നും കുടുംബം ചൂണ്ടിക്കാട്ടി.