ന്യൂഡൽഹി: ആർഎസ്എസ് വാരിക ഓർഗനൈസർ കത്തോലിക്ക സഭയുടെ സ്വത്ത് വിവരങ്ങൾ പുറത്തുവിട്ടതിന് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. ആർഎസ്എസ് ക്രിസ്ത്യാനികൾക്കെതിരെ തിരിയാൻ അധികം സമയം വേണ്ടിവന്നില്ലെന്ന് രാഹുൽ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
''ആർഎസ്എസ് ക്രിസ്ത്യാനികൾക്ക് എതിരെ തിരിയാൻ അധികം സമയം വേണ്ടിവന്നില്ല. വഖഫ് ബിൽ ഇപ്പോൾ മുസ്‌ലിംകളെ ആക്രമിക്കുന്നു. ഭാവിയിൽ മറ്റു സമുദായങ്ങളെ ലക്ഷ്യം വെക്കാൻ ഒരു മാതൃക സൃഷ്ടിക്കും. അത്തരം ആക്രമണങ്ങളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്ന ഒരേയൊരു കവചം ഭരണഘടനയാണ്. ഇത്തരം ആക്രമണങ്ങൾ പ്രതിരോധിക്കാൻ യോജിച്ച് പോരാടണം.'- രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു.
കത്തോലിക്ക സഭയുടെ സ്വത്ത് വിവരങ്ങൾ ചൂണ്ടിക്കാട്ടി ആർഎസ്എസ് വാരികയായ ഓർഗനൈസർ കഴിഞ്ഞ ദിവസം ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. വഖഫ് ബോർഡിനെക്കാൾ കൂടുതൽ സ്വത്ത് കത്തോലിക്കാ സഭക്കുണ്ടെന്നാണ് ലേഖനത്തിൽ പറയുന്നത്. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഭൂവുടമ സഭയാണെന്നും ഇതിൽ ഭൂരിഭാഗവും ബ്രിട്ടീഷ് ഭരണകാലത്ത് ലഭിച്ചതാണെന്നും ലേഖനത്തിൽ പറഞ്ഞിരുന്നു. സംഭവം വിവാദമായതോടെ വാരിക ലേഖനം പിൻവലിച്ചിരുന്നു.