

ബയ്റുത്ത്: ലെബനനില്‍ ഇസ്രയേല്‍ നടത്തുന്ന വ്യാപക വ്യോമാക്രമണത്തില്‍ മരണം 558 ആയി. ആയിരണകണക്കിന് ആളുകള്‍ തങ്ങളുടെ വീടുകള്‍ വിട്ട് കൂട്ടപ്പലായനം ചെയ്തു. ലെബനന്‍ തലസ്ഥാനമായ ബയ്‌റുത്തിലേക്കും ഇസ്രയേല്‍ ആക്രമണം നടത്തുകയാണ്.
ബയ്‌റുത്തിലുണ്ടായ വ്യോമാക്രമണത്തില്‍ നിരവധി ആളുകൾ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹിസ്ബുള്ളയുടെ ആയുധപ്പുരകളും ഒരു കമാൻഡറെയും ലക്ഷ്യംവെച്ചാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേല്‍ സൈന്യം നൽകുന്ന വിശദീകരണം.
തിങ്കളാഴ്ചത്തെ ഇസ്രയേല്‍ ആക്രമണത്തില്‍ ലെബനനില്‍ കാല്‍നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ മനുഷ്യക്കുരുതിയാണുണ്ടായത്. 558 പേര്‍ കൊല്ലപ്പെട്ടത് കൂടാതെ രണ്ടായിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ലെബനീസ് ആരോഗ്യ മന്ത്രി ഫിറാസ് അബിയദ് പറഞ്ഞു. കൊല്ലപ്പെട്ടതില്‍ 50 കുട്ടികളും 94 സ്ത്രീകളും ഉള്‍പ്പെടുന്നതായും അദ്ദേഹം അറിയിച്ചു.