ഹിസ്ബുള്ള കമ്മ്യൂണിക്കേഷൻസ് കമാൻഡറെ വധിച്ചതായി ഇസ്രയേൽ പ്രഖ്യാപനം
ലെബനൻ തലസ്ഥാനമായ ബെയ്റൂത്തിലുണ്ടായ ആക്രമണത്തിൽ ഹിസ്ബുള്ള കമാൻഡർ മുഹമ്മദ് റാഫിദ് സ്കഫിയെ വധിച്ചെന്ന് ഇസ്രയേൽ. ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്) പറയുന്നത് പ്രകാരം, ഹിസ്ബുള്ള സംഘടനയുടെ യൂണിറ്റുകളിലുടനീളം ആശയവിനിമയ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുള്ള സ്കഫി 2000 മുതൽ കമ്മ്യൂണിക്കേഷൻസ് യൂണിറ്റിൻ്റെ ചുമതലയുള്ള ആളാണെന്ന് ഐഡിഎഫ് വ്യക്തമാക്കി. എന്നാൽ ഹിസ്ബുള്ളയ്ക്കായി കൂടുതൽ സർപ്രൈസുകൾ ഉണ്ടെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് അറിയിച്ചു.
തെക്കൻ ലെബനൻ ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് തിരച്ചിൽ നടത്തിയ പശ്ചാത്തലത്തിൽ റോക്കറ്റ് ലോഞ്ചർ യുദ്ധോപകരണങ്ങൾ, ആന്റി- ടാങ്ക് മിസൈലുകൾ, റോക്കറ്റുകൾ എന്നിവയുൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെത്തുകയും പിടിച്ചെടുക്കുകയും ചെയ്തു. കൂടാതെ കെട്ടിടങ്ങളിൽ നിന്നും വീടുകളിൽ നിന്നും ഡസൻ കണക്കിന് ആയുധങ്ങളാണ് ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് കണ്ടെത്തിയത് .