മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെക്കെതിരായ പരാമര്‍ശത്തില്‍ മാപ്പു പറയില്ലെന്ന് സ്റ്റാന്‍റ് അപ്പ് കൊമേഡിയന്‍ കുനാല്‍ കമ്ര. ആവിഷ്കാരസ്വാതന്ത്ര്യമാണ് താൻ വിനിയോഗിച്ചതെന്നും അതിന് മാപ്പുപറയേണ്ട ആവശ്യമില്ലെന്നും പൊലീസിനോടും കോടതിയോടും സഹകരിക്കുമെന്നും കമ്ര പറഞ്ഞു. തനിക്കെതിരെ കേസെടുത്ത പൊലീസ്, പരിപാടി അവതരിപ്പിച്ച കെട്ടിടം അടിച്ചുതകര്‍ത്തവര്‍ക്കെതിരെയും കേസടുക്കണമെന്നും കുനാൽ കമ്ര ആവശ്യപ്പെട്ടു.
ഷിന്‍ഡെയെ ‘രാജ്യദ്രോഹി’ എന്നു കുനാൽ പറഞ്ഞുവെന്നാണ് ആരോപണം. ‘ദിൽ തോ പാഗൽ ഹേ’ എന്ന ബോളിവുഡ് സിനിമയിലെ പാട്ടിന്റെ വരികൾ പാരഡിയായി പാടിയതാണ് കുനാലിനെതിരെ പ്രതിഷേധമുണ്ടാകാൻ കാരണം. പരിപാടിയുടെ വിഡിയോ കുനാൽ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. തുടർന്നാണ് ശിവസേന പ്രവർത്തകർ പരിപാടി നടക്കുന്ന ഹോട്ടലിലേക്ക് ഇരച്ചെത്തി അക്രമണം നടത്തിയത്.
സംഭവത്തെ തുടർന്ന് കുനാലിന്റെ പരിപാടി നടന്ന ഹാബിറ്റാറ്റ് സ്റ്റുഡിയോ അടച്ചിടാൻ ഉടമകൾ തീരുമാനിച്ചു. ആക്രമണം ഞെട്ടിച്ചെന്നും തടസ്സമില്ലാതെ ആവിഷ്കാര സ്വാതന്ത്ര്യം ഉറപ്പുവരുത്താനാകുന്ന പുതിയ ഇടത്തിനായുള്ള തിരച്ചിലിലാണെന്നും ഹാബിറ്റാറ്റ് സമൂഹമാധ്യമത്തിൽ കുറിച്ചു. കുനാല്‍ കമ്രയ്‌ക്കു പിന്തുണയുമായി ശിവസേന (യുടിബി) എംപി പ്രിയങ്ക ചതുർവേദി രംഗത്തെത്തിയിരുന്നു.