സൗൾ: മിഡിൽ ഈസ്റ്റിലെ യുദ്ധത്തെത്തുടർന്ന് അടഞ്ഞുകിടക്കുന്ന ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനും ആഗോള സാമ്പത്തിക അനിശ്ചിതത്വം പരിഹരിക്കുന്നതിനും സംയുക്തമായി പ്രവർത്തിക്കാൻ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെ മ്യുങ്ങും ധാരണയിലെത്തി (France South Korea Energy Cooperation). വെള്ളിയാഴ്ച സൗളിൽ നടന്ന ഉച്ചകോടിയിലാണ് ഇരുനേതാക്കളും തങ്ങളുടെ നയം വ്യക്തമാക്കിയത്. ഇറാൻ-ഇസ്രായേൽ യുദ്ധത്തിൽ സഖ്യകക്ഷികൾ അമേരിക്കയെ പിന്തുണയ്ക്കുന്നില്ലെന്ന ഡൊണാൾഡ് ട്രംപിന്റെ വിമർശനങ്ങൾക്കിടയിലാണ് ഈ കൂടിക്കാഴ്ച എന്നത് ശ്രദ്ധേയമാണ്.
ലോകത്തിലെ എണ്ണവ്യാപാരത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലെ ഇറാൻ്റെ നിയന്ത്രണം ആഗോള ഊർജ്ജ വിപണിയെ വൻ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. മേഖലയിലെ സംഘർഷം ലഘൂകരിക്കുന്നതിനും സുരക്ഷിതമായ കപ്പൽ ഗതാഗതം ഉറപ്പാക്കുന്നതിനും ഫ്രാൻസിനും ദക്ഷിണ കൊറിയയ്ക്കും വലിയ പങ്ക് വഹിക്കാനുണ്ടെന്ന് മാക്രോൺ പറഞ്ഞു. സൈനിക നടപടിയിലൂടെ കടലിടുക്ക് തുറക്കുന്നത് പ്രായോഗികമല്ലെന്നാണ് മാക്രോണിന്റെ പക്ഷം.
യുദ്ധം മൂലം ഫോസിൽ ഇന്ധനങ്ങളുടെ ഇറക്കുമതി തടസ്സപ്പെട്ട പശ്ചാത്തലത്തിൽ, ആണവോർജ്ജം, പുനരുപയോഗ ഊർജ്ജം തുടങ്ങിയ മേഖലകളിൽ സഹകരിക്കാനും ഇരുരാജ്യങ്ങളും കരാറൊപ്പിട്ടു. ദക്ഷിണ കൊറിയയിലെ ഓഫ്‌ഷോർ വിൻഡ് പ്രോജക്റ്റുകളിൽ സംയുക്ത നിക്ഷേപം നടത്താനും ആണവ ഇന്ധന വിതരണ ശൃംഖല ശക്തിപ്പെടുത്താനും തീരുമാനമായിട്ടുണ്ട്. ഇന്ധനത്തിനായി ഇറാന് ട്രാൻസിറ്റ് ഫീ നൽകുന്ന കാര്യം നിലവിൽ പരിഗണനയിലില്ലെന്ന് ദക്ഷിണ കൊറിയൻ അധികൃതർ വ്യക്തമാക്കി.
അമേരിക്കൻ സൈനികരുടെ എണ്ണത്തെക്കുറിച്ച് തെറ്റായ കണക്കുകൾ നിരത്തി ട്രംപ് സഖ്യകക്ഷികളെ കുറ്റപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ നയതന്ത്ര നീക്കം. ഹോർമുസ് കടലിടുക്കിന്റെ സുരക്ഷ ദക്ഷിണ കൊറിയയും ജപ്പാനും ചൈനയും ചേർന്ന് നോക്കട്ടെ എന്നായിരുന്നു ട്രംപിന്റെ പരിഹാസം. എന്നാൽ, വാഷിംഗ്ടണുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അന്താരാഷ്ട്ര തലത്തിൽ ചർച്ചകളിലൂടെ പ്രശ്നപരിഹാരത്തിനാണ് ശ്രമിക്കുന്നതെന്നും ലീ ജെ മ്യുങ്ങ് അറിയിച്ചു.
Summary: French President Emmanuel Macron and South Korean President Lee Jae Myung met in Seoul to discuss cooperation on reopening the Strait of Hormuz amidst the ongoing Middle East war. Both leaders emphasized the need for a diplomatic process to de-escalate regional tensions and secure global energy supply chains. The summit also resulted in several agreements regarding nuclear energy and renewable projects, as South Korea seeks to reduce its reliance on fossil fuel imports triggered by the current crisis.

