
പാരീസ്: ലബനാന് 100 മില്യൻ യൂറോയുടെ (108 മില്യൻ ഡോളർ) ധനസഹായം പ്രഖ്യാപിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ലബനാനിൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തെ അതി രൂക്ഷമായ ഭാഷയിലാണ് മാക്രോൺ വിമർശിച്ചത്. വലിയ നശീകരണമാണ് അവിടെ നടക്കുന്നത്. അവർക്ക് വലിയ സാമ്പത്തിക സഹായം ഈ അവസ്ഥയിൽ ആവശ്യമുണ്ട്. 10 ലക്ഷത്തിലധികം ആളുകളാണ് ഭവനരഹിതരായത്. ലബനാനിൽ ഇസ്രായേൽ നടത്തുന്ന ആക്രമണം അംഗീകരിക്കാനാവില്ലെന്നും ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും മാക്രോൺ വ്യക്തമാക്കി.
ഏഴുപതിലേറെ രാജ്യങ്ങളിൽനിന്നുള്ള മന്ത്രിമാരും യൂറോപ്യൻ യൂണിയൻ അടക്കമുള്ള അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്ത സമ്മേളനത്തിലാണ് മാക്രോൺ ഇസ്രായേലിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചത്. ലബനാന് അടിയന്തരമായി 400 മില്യൻ ഡോളർ സഹായം ആവശ്യമാണെന്ന് യുഎൻ പറഞ്ഞിരുന്നു. ഇത് ലഭ്യമാക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് ഫ്രഞ്ച് പ്രസിഡന്റ് സമ്മേളനത്തിൽ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.