

കെന്റക്കി: അമേരിക്കയിലെ കെന്റക്കിൽ ഒരു മാസം മാത്രം പ്രായമുള്ള മകനെ ക്രൂരമായി കൊലപ്പെടുത്തിയ യുവാവിന് കോടതി ശിക്ഷ വിധിച്ചു. കെന്റക്കി സ്വദേശിയായ ആന്റണി ത്രൈസി(32)നാണ് കോടതി 20 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചത്(Father killed the Child by Hitting His Head). ജെഫേര്‍സണ്‍ സര്‍ക്യൂട്ട് കോടതിയാണ് ശിക്ഷ വിധിച്ചത്. 2019 മെയിലായിരുന്നു കേസിന് ആസ്പദമായ ദാരുണ സംഭവം. വീഡിയോ ഗെയിമില്‍ തോറ്റതിന് പിന്നാലെയായിരുന്നു ആന്റണി കുഞ്ഞിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.
കുഞ്ഞിനെ നോക്കാൻ ആന്റണിയെ ഏല്‍പ്പിച്ച് ഭാര്യ പുറത്ത് പോയിരിക്കുകയായിരുന്നു. ഈ സമയത്താണ് ആന്റണി വീഡിയോ ഗെയിമില്‍ തോറ്റത്. ഈ ദേഷ്യത്തില്‍ ആന്റണി കുഞ്ഞിന്റെ തലയില്‍ ഇടിക്കുകയായിരുന്നു. ഇതോടെ കുഞ്ഞ് അലറിക്കരഞ്ഞു. കുഞ്ഞിനായുള്ള പാലെടുക്കാന്‍ ശ്രമിക്കുന്നതിന് ഇടയിൽ ആന്റണിയുടെ കയ്യില്‍ നിന്ന് വീണ്ടും കുഞ്ഞ് താഴെ വീണു. എന്നിട്ടും കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കാതിരുന്ന ആന്റണി കുഞ്ഞിന്റെ അവസ്ഥ മോശമായതോടെയാണ് അടിയന്തര ഹോട്ട്ലൈന്‍ നമ്പറില്‍ വിളിച്ച് വിവരം അറിയിച്ചത്. അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ച കുഞ്ഞ് ചികിത്സയിലായിരിക്കെ തന്നെ മരിച്ചു. ആന്റണി കുറ്റം ചെയ്തതായി വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷയെന്ന് കോടതി വ്യക്തമാക്കി.